'എത്ര ലക്ഷം കൊടുത്തിട്ടാണ് നിങ്ങള്‍ എന്റെ ചുറ്റും വന്ന് നിന്നതെന്ന് എനിക്കറിയില്ല'; ലോക കേരള സഭയില്‍ മുഖ്യമന്ത്രി, വിവാദങ്ങള്‍ക്ക് മറുപടി

ലോക കേരള സഭ സമ്മേളനങ്ങള്‍ വിവാദമാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ലോക കേരള സഭ ന്യൂയോര്‍ക്ക് മേഖലാ സമ്മേളനത്തില്‍ പിണറായി വിജയന്‍ സംസാരിക്കുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്
ലോക കേരള സഭ ന്യൂയോര്‍ക്ക് മേഖലാ സമ്മേളനത്തില്‍ പിണറായി വിജയന്‍ സംസാരിക്കുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on
1 min read

ന്യൂയോര്‍ക്ക്: ലോക കേരള സഭ സമ്മേളനങ്ങള്‍ വിവാദമാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരള സഭ സമ്മേളനങ്ങള്‍ നടത്തുന്നത് അതത് മേഖലകളിലുള്ളവരാണ്. നട്ടാല്‍പൊടിക്കാത്ത നുണ പ്രചരിപ്പിക്കാന്‍ ശ്രമമുണ്ടായി.'- അദ്ദേഹം പറഞ്ഞു. ലോക കേരള സഭ ന്യൂയോര്‍ക്ക് മേഖലാ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഏതൊരു നല്ലകാര്യത്തേയും എങ്ങനെ കെട്ടതായി ചിത്രീകരിക്കാമെന്ന ചിന്തിക്കുന്ന ഒരു മാനസ്സികാവസ്ഥ കേരളത്തിലുണ്ട്. 
ലോക കേരള സഭയെക്കുറിച്ച് സാധാരണ ഗതിയില്‍ നല്ല സംരംഭം എന്ന നിലയ്ക്കാണ് പൊതുവെ കണ്ടുവരുന്നത്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന സമ്മേളനത്തെ കുറിച്ച് വലിയ വിവാദം ഉയര്‍ത്തിക്കൊണ്ടുവരാനാണ് ചിലര്‍ ശ്രമിച്ചത്. മാധ്യമങ്ങളും അതിന്റെ ഭാഗമായി മാറി. ഒരുകൂട്ടര്‍ അവരുടെ നയം എന്ന തരത്തില്‍ മുഖപ്രസംഗത്തിലൂടെ കുറേ കാര്യങ്ങള്‍ പറഞ്ഞു, ലോക കേരള സഭ സ്വജനപക്ഷപാതത്തിന്റെയും സ്വാര്‍ഥതയുടെയും പരിപാടിയായി മാറിയെന്ന് എഴുതി. എന്ത് സ്വജനപക്ഷമാണ് ഈ മൂന്നു സമ്മേളനങ്ങളിലും നടന്നത്? എന്ത് അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്?- അദ്ദേഹം ചോദിച്ചു.

'ലോക കേരള സഭയുടെ എല്ലാ കാര്യങ്ങളും സുതാര്യമാണ്. തെറ്റായ ആക്ഷേപങ്ങള്‍ ആധികാരികമായി മലയാളി മനസ്സിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ്. മേഖലാ സമ്മേളനങ്ങള്‍ അതത് മേഖലകള്‍ പണം പിരിച്ചാണ് നടത്തുന്നത്. സര്‍ക്കാരല്ല. ദുബൈയിലും ലണ്ടനിലും എങ്ങനെയാണ് നടന്നത് എന്നറിയാം. അത് വിവാദമാകേണ്ട കാര്യമില്ല, പക്ഷേ അമേരിക്കയിലെ സമ്മേളനം വന്നപ്പോള്‍ എന്തോ ഒരു വിവാദം അതിലുണ്ടാക്കണമെന്ന ബോധപൂര്‍വ്വമായ ഉദ്ദേശത്തോടെ അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നു. നിങ്ങള്‍ എന്റെ ചുറ്റും വന്നു നിന്നപ്പോള്‍ എത്ര ലക്ഷം കൊടുത്തിട്ടാണ് നിങ്ങള്‍ എന്റെ ചുറ്റും വന്ന് നിന്നത്? എനിക്കറിയില്ല, പക്ഷേ കേരളത്തില്‍ പ്രചരിപ്പിച്ചത്, നിശ്ചിത ലക്ഷം കൊടുത്താലെ മുഖ്യമന്ത്രിയുടെ അടുത്തുവന്ന് ഇരിക്കാന്‍ പറ്റു എന്നാണ്. നട്ടാല്‍ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നതിന്റെ അര്‍ഥം എന്താണ്? ആരെയാണ് അതിലൂടെ ഇകഴ്ത്താന്‍ നോക്കുന്നത്. നമ്മുടെ നാടിനെയാണ് ഇകഴ്ത്താന്‍ ശ്രമിക്കുന്നത്.'- അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com