കൊച്ചി: അതിഥി തൊഴിലാളികള്‍ ജോലിക്ക് വേണ്ടി ധാരാളമായി എത്തുന്ന ജില്ലയാണ് എറണാകുളം. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന അതിഥി തൊഴിലാളികള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ഭാഷയും ആശയവിനിമയവും. ചികിത്സാ ആവശ്യങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും നേരിടുന്ന ഈ പ്രതിസന്ധിക്ക് പരിഹാരം കാണുകയാണ് ജില്ലയിലെ മൈഗ്രന്റ് വര്‍ക്കര്‍മാര്‍.
അതിഥി തൊഴിലാളികള്‍ക്കിടയില്‍ ആരോഗ്യ അനുബന്ധ കാര്യങ്ങളില്‍ കൃത്യമായ ഇടപെടല്‍ നടത്തുന്നവരാണ് മൈഗ്രന്റ് ലിങ്ക് വര്‍ക്കര്‍മാര്‍. ദേശീയ ആരോഗ്യദൗത്യവും ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെയാണ് മൈഗ്രന്റ് ലിങ്ക് വര്‍ക്കര്‍ പദ്ധതി ആരംഭിച്ചത്. ദേശീയ ആരോഗ്യ ദൗത്യം നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ നിലവില്‍ എട്ട് ലിങ്ക് വര്‍ക്കര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്. എറണാകുളം ജില്ലാ കലക്ടര്‍ ആണ് മൈഗ്രന്റ് വര്‍ക്കര്‍മാരുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
പശ്ചിമബംഗാള്‍, അസം, തമിഴ്‌നാട്, ഒഡിഷ, ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ജോലിക്കായാണ് എറണാകുളത്ത് അതിഥി തൊഴിലാളികള്‍ എത്തുന്നത്. അതിഥി തൊഴിലാളി സമൂഹത്തില്‍ നിന്നുതന്നെ തെരഞ്ഞെടുക്കപ്പെട്ട മലയാളം സംസാരിക്കാനറിയുന്നവരാണ് മൈഗ്രന്റ് ലിങ്ക് വര്‍ക്കര്‍മാര്‍. ഭാഷാപ്രശ്‌നങ്ങളാല്‍ ഡോക്ടറോട് സംസാരിക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടിയ രോഗിക്ക് ഇവര്‍ സഹായിയാകുന്നു. അതുപോലെ തന്നെ ഡോക്ടര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും തിരിച്ച് ആശയവിനിമയം നടത്തുന്നതിനും ഇവരിലൂടെ സാധിക്കുന്നു. അതിഥി തൊഴിലാളി ക്യാമ്പുകളില്‍ ആരോഗ്യ പരിശോധനകളും പകര്‍ച്ചവ്യാധി പ്രതിരോധ ബോധവല്‍ക്കരണവും നടത്തുന്നതിലും ഇവരുടെ സഹായം ആരോഗ്യവകുപ്പ് പ്രയോജനപ്പെടുത്തുന്നുണ്ട്. ക്ഷയരോഗം, എച്ച്.ഐ.വി, മലമ്പനി, ഡെങ്കിപ്പനി തുടങ്ങിയവ മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിനുള്ള സ്‌ക്രീനിംഗ് ക്യാമ്പുകളിലും ആളുകളെ എത്തിക്കുന്നതിനായി ഇടപെടുന്നുണ്ട്.
കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസപദ്ധതികളും സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളും അതിഥി തൊഴിലാളി രജിസ്‌ട്രേഷന്‍ പോര്‍ട്ടലുമായി ബന്ധപ്പെട്ടും ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപകടങ്ങളോ അടിയന്തര ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാകുമ്പോള്‍ ആശുപത്രികളിലും പോലീസ് സ്റ്റേഷനുകളിലും ആവശ്യമായ ഭാഷാ സഹായവും നല്‍കുന്നു. മൈഗ്രന്റ് ലിങ്ക് വര്‍ക്കര്‍മാര്‍ സാമൂഹിക സുരക്ഷാ ശൃംഖലയിലെ ഒഴിവാക്കാനാവാത്ത കണ്ണികളായി മാറികഴിഞ്ഞിരിക്കുന്നു