തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയും സമ്പൂർണ ലോക്ഡൗൺ. അവശ്യ സർവീസുകൾ മാത്രമായിരിക്കും അനുവദിക്കുക. പൊതുഗതാഗതം ഉണ്ടാവില്ല.
ബാങ്കുകളും ഇന്ന് പ്രവർത്തിക്കില്ല. അവശ്യസേവന മേഖലയ്‌ക്കായി കെഎസ്‌ആർടിസി സർവീസ് നടത്തും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും മാത്രമാണ് തുറക്കാൻ അനുമതി. പാഠപുസ്തക അച്ചടി നടക്കുന്നതിനാൽ കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിക്ക് പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്.
ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം. തിങ്കളാഴ്ച മുതൽ, നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള രിതിയിൽ രോഗസ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളും ഇളവുകളും തുടരും. ടിപിആർ അടിസ്ഥാനത്തിൽ ഏർപ്പെടുത്തി വരുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഫലപ്രാപ്തിയിൽ മുഖ്യമന്ത്രി അവലോകന യോഗത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ബദൽ ശാസ്ത്രീയ മാർഗങ്ങൾ തേടാൻ കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. ഇതിനായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. ബുധനാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടും കോവിഡ് വ്യാപനം കുറയാത്തതിൽ മുഖ്യമന്ത്രി ആശങ്ക രേഖപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. ചില മേഖലകളിൽ രോഗവ്യാപനം കുറയാത്തതാണ് മുഖ്യമന്ത്രി എടുത്തുപറഞ്ഞത്. ദീർഘനാൾ ഇത്തരത്തിൽ അടച്ചിടാൻ സാധിക്കില്ല. സാധാരണക്കാർക്ക് ഒരുപാട് പ്രയാസം ഉണ്ടാക്കുന്നുണ്ട്. അതിനാൽ ബദൽ ശാസ്ത്രീയ മാർഗങ്ങൾ കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് നിയന്ത്രണത്തിന് കലക്ടർമാർക്ക് കൂടുതൽ അധികാരം നൽകി. പ്രാദേശിക നിയന്ത്രണം കടുപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates