കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേർക്ക് എസ്എഫ്ഐ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ചു കോൺഗ്രസ് നടത്തിയ കൂറ്റൻ മാർച്ചിനിടെ ദേശാഭിമാനിയുടെ വയനാട്ടിലെ കൽപ്പറ്റ ഓഫീസിന് നേരെ കല്ലേറ്. പ്രവർത്തകർ ഓഫീസിലേക്ക് ഇരച്ചു കയറാനും ശ്രമിച്ചു. വൈകീട്ട് 4.45 ഓടെയായിരുന്നു സംഭവം.
വാടകയ്‌ക്ക് പ്രവർത്തിക്കുന്ന ഓഫീസിന്റെ താഴെ നിലയിൽ താമസിക്കുന്ന കെട്ടിട ഉടമയായ സ്‌ത്രീയും കുട്ടികളും പുറത്തിറങ്ങി പരിഭ്രാന്തരായി ഒച്ചവച്ചതോടെയാണ് അക്രമികൾ പിന്തിരിഞ്ഞത്. ദേശീയപാതയിലെ റാലിക്കിടെ ഒരുസംഘം വഴിതിരിഞ്ഞ് കൽപ്പറ്റ പള്ളിത്താഴെ റോഡിലുള്ള ദേശാഭിമാനി ഓഫീസിലേക്ക് എത്തി കല്ലെറിയുകയായിരുന്നു. കല്ലുകൾ ഓഫീസിന്റെ ചുമരുകളിലും താഴെത്തെ നിലയിലുള്ള വീട്ടിലും പതിച്ചു.
കൽപ്പറ്റ ടൗണിലേക്ക് നടത്തിയ മാർച്ചിൽ കെസി വേണുഗോപാൽ, എംപിമാരായ കെ മുരളീധരൻ, ടിഎൻ പ്രതാപൻ, രാജ്മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി, രമ്യാ ഹരിദാസ്, ടി സിദ്ദിഖ് എംഎൽഎ, വിടി ബൽറാം തുടങ്ങിയവരും ആയിരക്കണക്കിന് പ്രവർത്തകരും പങ്കെടുത്തിരുന്നു. എംപി ഓഫീസിനു മുന്നിൽ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.
ക്ഷമ നശിച്ചാൽ ഒരൊറ്റ സിപിഎമ്മുകാരനും പുറത്തിറങ്ങി നടക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. എതിർക്കാനും തിരിച്ചടിക്കാനും കോണ്‍ഗ്രസിന് കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates