

തൊടുപുഴ: ഇടുക്കി ചിന്നക്കനാലിൽ വീണ്ടും ഭൂമി കൈയേറ്റം. ഹൈക്കോടതി വ്യാജമെന്ന് കണ്ടെത്തി പട്ടയം റദ്ദാക്കുകയും സർക്കാർ ഏറ്റെടുക്കുകയും ചെയ്ത ഭൂമിയാണ് വീണ്ടും കൈയേറിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ നിർമാണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുകയാണ്.
സംഭവത്തിൽ സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്. തഹസിൽദാറുടെ ഉത്തരവും ഹൈക്കോടതി വിധിയും കാറ്റിൽപ്പറത്തിയാണ് കൈയേറ്റം നടക്കുന്നത് എന്നാണ് കോൺഗ്രസിന്റെ ആരോപണം.
ചിന്നക്കനാൽ വില്ലേജിലെ എൽ എ നമ്പർ 24/70-ൽ ഉൾപ്പെട്ടതും തണ്ടപ്പേര് നമ്പർ 1718-ൽ പെട്ടതുമായ റവന്യൂ ഭൂമിയാണ് ഇപ്പോൾ കൈയേറ്റക്കാരുടെ പിടിയിലായിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ഡോ. വർഗീസ് എന്ന വ്യക്തിയുടെ കൈവശം ഉണ്ടായിരുന്ന ഈ ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് 2010-ൽ ഹൈക്കോടതി കണ്ടെത്തുകയും തുടർന്ന് സർക്കാർ ഈ ഭൂമി ഏറ്റെടുക്കുകയും ചെയ്തു. ഇതിനൊപ്പം തന്നെ വ്യാജമായി ചമച്ച പട്ടയവും തണ്ടപ്പേരും റദ്ദാക്കിക്കൊണ്ട് തഹസിൽദാർ ഉത്തരവും ഇറക്കിയിരുന്നു.
എന്നാൽ ഈ വസ്തുതകളെല്ലാം മറച്ചുവെച്ചുകൊണ്ട്, ഹൈക്കോടതിയിൽ നിന്നും തങ്ങൾക്ക് അനുകൂല ഉത്തരവ് ലഭിച്ചിട്ടുണ്ടെന്ന വ്യാജ പ്രചാരണം നടത്തിയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
ഈ സ്ഥലം വെട്ടിത്തെളിച്ചതിന്റെ പിന്നിൽ സി.പി.എമ്മിന്റെ പ്രാദേശിക നേതാവിന്റെ ഗൂഢാലോചനയുണ്ട് എന്നും റവന്യു ഉദ്യോഗസ്ഥർ അടിയന്തിരമായി ഇടപെട്ട് ഭൂമി സംരക്ഷിക്കണമെന്നും കോൺഗ്രസ് ചിന്നക്കനാൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വേൽമണി ആവശ്യപ്പെട്ടു.
ഭൂമി കൈയേറ്റത്തിനെതിരെ കോൺഗ്രസ് ചിന്നക്കനാൽ മണ്ഡലം കമ്മിറ്റി ശാന്തൻപാറ പൊലീസ് ഇൻസ്പെക്ടർക്കും ദേവികുളം സബ് കളക്ടർക്കും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ലയങ്ങളിൽ ദുരിതജീവിതം നയിക്കുന്ന പാവപ്പെട്ട തൊഴിലാളികൾക്ക് നൽകാതെ, ഭൂമാഫിയയ്ക്ക് റവന്യൂ ഭൂമി തട്ടിയെടുക്കാൻ അധികാരികൾ കൂട്ടുനിന്നാൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് കോൺഗ്രസിന്റെ തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates