

കൊച്ചി: തനിക്കെതിരായ ലൈംഗികാതിക്രമ പരാതി വ്യാജമെന്ന് ജാമ്യാപേക്ഷയില്‍ സംവിധായകന്‍ രഞ്ജിത്ത്. കള്ളപ്പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. ശാരീരിക ബലം പ്രയോഗിക്കാനുള്ള കരുത്തില്ല. ആരോഗ്യസ്ഥിതി മോശമാണ്. തനിക്ക് നിരവധി ശത്രുക്കളുണ്ട്. യുവനടി ഐസിസിക്ക് മുന്നിൽ പരാതി നൽകിയില്ലെന്നും രഞ്ജിത്ത് ഹർജിയിൽ ആരോപിക്കുന്നു. യുവനടിയുടെ പരാതിയില്‍ ഇന്നലെ രാത്രിയാണ് രഞ്ജിത്ത് പൊലീസിന്‍റെ പിടിയിലായത്.
ജാമ്യം നൽകണമെന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ജാമ്യാപേക്ഷയിൽ രഞ്ജിത്ത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ രഞ്ജിത്തിന്റെ ജാമ്യഹർജിയെ പ്രോസിക്യൂഷൻ എതിർത്തു. രഞ്ജിത്തിനെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. സംഭവം നടന്ന കാരവാൻ തിരിച്ചറിയേണ്ടതുണ്ട്. പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമാണ് നടത്തിയത്. തെളിവുകൾ കണ്ടെത്തുന്നതിന് പ്രതിയെ കസ്റ്റഡിയിൽ വിശദമായ ചോദ്യം ചെയ്യൽ നടത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
അന്വേഷണത്തോട് രഞ്ജിത്ത് സഹകരിക്കുന്നുണ്ടെന്നും, കാരവൻ കണ്ടെത്തുക മാത്രമാണ് ചെയ്യേണ്ടതുള്ളൂവെന്നും രഞ്ജിത്തിന്റെ അഭിഭാഷകൻ പറഞ്ഞു. പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമെന്ന് എറണാകുളം മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. ഇതിനുശേഷമാകും രഞ്ജിത്തിന്റെ ജാമ്യഹർജി കോടതി പരിഗണിക്കുക. രഞ്ജിത്ത് സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും, ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
നടിയെ ലൈംഗികമായി ആക്രമിച്ചെന്ന കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ ഗുരുതര കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, ശാരീരിക ആക്രമണം തുടങ്ങിയ കുറ്റങ്ങളാണ് രഞ്ജിത്തിനെതിരെ പൊലീസ് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയത്. ഭാരതീയ ന്യായസംഹിതയുടെ 74, 75, 79 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങളാണ് ഇവ. ഇതില്‍ ആദ്യത്തെ രണ്ടും ജാമ്യമില്ലാ കുറ്റങ്ങളാണ്. രഞ്ജിത്തിനെ14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates