

തിരുവനന്തപുരം: വോട്ടെടുപ്പ് ദിവസം ആത്മകഥയുടെ ഭാഗങ്ങള്‍ പുറത്തു വന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് ഇപി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ആവര്‍ത്തിച്ചു. തന്നെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. താന്‍ എഴുതിയ കാര്യങ്ങളല്ല പുറത്തു വന്നത്. ഇത് പുറത്തു വന്നതില്‍ വസ്തുതാപരമായ അന്വേഷണം വേണം, എവിടെ നിന്ന്, എങ്ങനെ മാധ്യമങ്ങൾക്ക് ലഭിച്ചു എന്നതടക്കം അന്വേഷിക്കണമെന്നും ഇപി ജയരാജന്‍ സെക്രട്ടേറിയറ്റില്‍ ആവശ്യപ്പെട്ടു.
തന്റെ ഭാഗങ്ങള്‍ വിശദീകരിച്ച ഇ പി ജയരാജന്‍, യോഗത്തില്‍ നിന്നും നേരത്തെ മടങ്ങി. എന്നാല്‍ ഇതു സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ജയരാജന്‍ കൂട്ടാക്കിയില്ല. കുറെക്കാലമായി പാര്‍ട്ടി സംസ്ഥാന നേതൃയോഗങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഇ പി ജയരാജന്‍, ആത്മകഥാ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ വിശദീകരണം നല്‍കാനായിട്ടാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയത്.
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ ദുര്‍ബലമാണ്, പി സരിന്‍ അവസരവാദിയാണ് തുടങ്ങിയ ആത്മകഥയിലേതെന്നു പറഞ്ഞു പുറത്തുവന്ന ഭാഗങ്ങളാണ് വിവാദമായത്. താന്‍ എഴുതുന്ന ആത്മകഥ പൂര്‍ത്തിയായിട്ടില്ല, അതിന് മുന്‍പ് തന്റെ ആത്മകഥയിലെ ഭാഗം എന്ന് പറഞ്ഞ് മാധ്യമങ്ങളില്‍ വന്ന ഭാഗം വ്യാജമാണ് എന്നുമാണ് ഇപി ജയരാജൻ പറഞ്ഞത്. ആത്മകഥ വിവാദത്തില്‍ ഇ പി ജയരാജന്റെ പരാതി കോട്ടയം ജില്ലാ പൊലീസ് മേധാവി അന്വേഷിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates