Consumer Disputes Redressal Commission rejects complaint, money lost through OTP, not bank's failure
ബാങ്കിന്റെ സുരക്ഷ സംവിധാനത്തിൽ വീഴ്ചയില്ലെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻപ്രതീകാത്മക ചിത്രം

ഒടിപി വഴി 23,500 രൂപ നഷ്ടമായി, ബാങ്കിന്റെ വീഴ്ചയല്ലെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍; പരാതി തള്ളി

ഒടിപി നല്‍കിയത് വഴി പണം നഷ്ടമായത് ബാങ്കിന്റെ വീഴ്ചയാണെന്ന് കാണിച്ച് എറണാകുളം സ്വദേശി നല്‍കിയ പരാതി തള്ളി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍
Published on

കൊച്ചി: ഒടിപി നല്‍കിയത് വഴി പണം നഷ്ടമായത് ബാങ്കിന്റെ വീഴ്ചയാണെന്ന് കാണിച്ച് എറണാകുളം സ്വദേശി നല്‍കിയ പരാതി തള്ളി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. ബാങ്കിന്റെ സുരക്ഷ സംവിധാനത്തില്‍ വീഴ്ച സംഭവിച്ചു എന്ന് തെളിയിക്കാന്‍ പരാതിക്കാരന് കഴിയാത്ത സാഹചര്യത്തിലാണ് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പരാതി തള്ളിയത്. എസ്എംഎസിലൂടെ ലഭിച്ച ലിങ്കില്‍ പ്രവേശിച്ച് രഹസ്യ പാസ്‌വേര്‍ഡ് നല്‍കിയത് വഴി 23,500/ രൂപ അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട കേസിലാണ് കമ്മീഷന്‍ ഉത്തരവ്.

എറണാകുളം തൃക്കാക്കര സ്വദേശി എം കെ മുരളി, ആര്‍ബിഎല്‍ ബാങ്കിന്റെ പാലാരിവട്ടം ബ്രാഞ്ചിനെതിരെ നല്‍കിയ പരാതിയാണ് നിരാകരിച്ചത്. 6855/ രൂപ റിവാര്‍ഡ് പോയിന്റ് ഇനത്തില്‍ ലാഭം ലഭിക്കുമെന്നും അതിന് ഒടിപി പങ്കുവെക്കണമെന്നുള്ള എസ്എംഎസില്‍ വിശ്വസിച്ച് ലിങ്കില്‍ ക്ലിക്ക് ചെയ്ത പരാതിക്കാരന്റെ 23,500 രൂപയാണ് അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടത്.

ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ വിവരം ഉടന്‍തന്നെ ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്തു. 120 ദിവസങ്ങള്‍ക്കകം പ്രശ്‌നത്തില്‍ പരിഹാരം ഉണ്ടാക്കുമെന്ന് ബാങ്ക് ഉറപ്പുനല്‍കിയെങ്കിലും പിന്നീട് നഷ്ടപരിഹാരം തന്നില്ല എന്നും പരാതിയില്‍ പറയുന്നു. നഷ്ടപ്പെട്ട തുകയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവും ആവശ്യപ്പെട്ടാണ് പരാതിക്കാരന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.

പരാതിക്കാരന്‍ സ്വമേധയാ പാസ്‌വേര്‍ഡ് നല്‍കി ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായതാണെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വ്യക്തമാക്കി. ബാങ്കിന്റെ ഭാഗത്ത് സേവനത്തില്‍ വീഴ്ച്ച ഉണ്ടെന്ന് തെളിയിക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ലെന്നും കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു. റിസര്‍വ് ബാങ്കിന്റെ ചട്ടപ്രകാരം രഹസ്യ പാസ്വേഡ് കസ്റ്റമര്‍ക്ക് കൈമാറുന്നതിന് വിലക്കുന്നുണ്ട്. ബാങ്കിന്റെ സുരക്ഷാ സംവിധാനത്തില്‍ വീഴ്ച സംഭവിച്ചു എന്ന് തെളിയിക്കാന്‍ പരാതിക്കാരന് കഴിഞ്ഞതുമില്ല. ഈ സാഹചര്യത്തിലാണ് പരാതി നിരാകരിച്ചതെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com