തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഡെങ്കിപ്പനി കേസുകള്‍ കുറവാണ്. എന്നാല്‍ വ്യാപന സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കൊതുക് നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. സിക വൈറസ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ഒന്നടങ്കം ഫോഗിങ് നടത്തുമെന്നും സിക വൈറസ് അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നിലവില്‍ സിക വൈറസ് ബാധ നിയന്ത്രണവിധേയമാണ്. എട്ടു പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഇതില്‍ മൂന്ന് പേര്‍ ഗര്‍ഭിണികളാണ്. സിക വൈറസിനെ നേരിടാന്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതുവരെ 28 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. തിരുവനന്തപുരം ഒഴികെയുള്ള മറ്റു ജില്ലകളില്‍ സിക കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണെന്നും മന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഹോം ക്ലസ്റ്റുകള്‍ വര്‍ധിക്കുന്നതായി മന്ത്രി ആശങ്ക രേഖപ്പെടുത്തി. വീടുകളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നുണ്ട്. കോവിഡ് ബാധിച്ചവര്‍ വീടുകളില്‍ ക്വാറന്റൈന്‍ കൃത്യമായി പാലിക്കണം. ശുചിമുറിയുള്ള മുറി ഉണ്ടെങ്കില്‍ മാത്രമേ വീടുകളില്‍ ക്വാറന്റൈനില്‍ ഇരിക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈന്‍ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates