

തിരുവനന്തപുരം: മുതിര്‍ന്ന സിപിഐ നേതാവ് കെ ഇ ഇസ്മയിലിന് എതിരെ പാര്‍ട്ടിയില്‍ അച്ചടക്ക നടപടി. ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാൻ സിപിഐ എക്‌സിക്യൂട്ടീവില്‍ തീരുമാനമായതായി റിപ്പോര്‍ട്ട്. തീരുമാനം സംസ്ഥാന കൗണ്‍സിലിനെ അറിയിക്കും.
മുന്‍ എംഎല്‍എയും സിപിഐ നേതാവുമായിരുന്ന പി രാജുവിന്റെ മരണത്തിന് പിന്നാലെ നടത്തിയ പ്രതികരണങ്ങളാണ് ഇപ്പോഴത്തെ നടപടിക്ക് പിന്നില്‍. പി രാജുവിന്റെ മരണത്തിന് പിന്നാലെ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി എന്ന ആക്ഷേപത്തിലാണ് നടപടി.
ആറ് മാസത്തേക്ക് എങ്കിലും സസ്‌പെന്‍ഡ് ചെയ്യാനാണ് നിര്‍ദേശം. അംഗങ്ങള്‍ക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കേണ്ടത് അതാത് ഘടകങ്ങളാണ്. അതിനാല്‍ എക്‌സിക്യൂട്ടീവിന് ഇസ്മയിലിന് എതിരെ നടപടി എടുക്കാന്‍ ആകില്ല. എന്നാല്‍ നടപടി വേണമെന്ന ശുപാര്‍ശ സംസ്ഥാന കൗണ്‍സിലിനെ അറിയിക്കാനാണ് എക്‌സിക്യൂട്ടിവിന്റെ തീരുമാനം എന്നാണ് വിവരം.
സിപിഐ മുന്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ ഇസ്മയില്‍ നിലവില്‍ പാലക്കാട് ജില്ലാ കൗണ്‍സിലിലെ ക്ഷണിതാവാണ്. പാലക്കാട് ജില്ലയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് ഇസ്മയിലും പാര്‍ട്ടിനേതൃത്വവും ദീര്‍ഘകാലമായി അകല്‍ച്ചയിലിരിക്കെയാണ് പി രാജുവിന്റെ മരണത്തിന് പിന്നാലെ പാര്‍ട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന നിലയില്‍ പ്രതികരണം നടത്തിയത്.
പി രാജുവിനെ ചിലര്‍ വേട്ടയാടിയിരുന്നുവെന്നായിരുന്നു ഇസ്മയിലിന്റെ ആരോപണം. ഇല്ലാത്ത പ്രശ്‌നങ്ങളുടെ പേരില്‍ പാര്‍ട്ടി പി രാജുവിനെ വ്യക്തിഹത്യ നടത്തി. ദീര്‍ഘകാലത്തെ സല്‍പ്പേര് കളങ്കപ്പെടുത്താന്‍ ശ്രമിച്ചത് അദ്ദേഹത്തിന് വലിയ ആഘാതമായിരുന്നു. പി രാജു കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയിട്ടും പാര്‍ട്ടി നടപടി പിന്‍വലിച്ചല്ല എന്നുള്‍പ്പെടെയുള്ള ആരോപണങ്ങളായിരുന്നു ഇസ്മയില്‍ ഉന്നയിച്ചത്.
ഇസ്മയിലിന്റെ പ്രതികരണത്തിനെതിരെ സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ ഉള്‍പ്പെടെയുള്ള അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടി എടുക്കാനുള്ള തീരുമാനം കൈക്കൊണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates