തിരുവനന്തപുരം : വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ രാജിവെച്ചു. വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ രാജിവെക്കാന്‍ ജോസഫൈനോട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിക്കുകയായരുന്നു.
സെക്രട്ടേറിയറ്റ് യോഗത്തില്‍ ജോസഫൈന്റെ പരാമര്‍ശങ്ങളില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. പരാതി പറയാന്‍ വിളിക്കുന്നവരോട് കാരുണ്യമില്ലാതെ പെരുമാറുന്നത് ശരിയല്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ജോസഫൈന്റെ പെരുമാറ്റം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും വിമര്‍ശനം ഉയര്‍ന്നു. കാലാവധി അവസാനിക്കാന്‍ എട്ടുമാസം ശേഷിക്കെയാണ് ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനം ഒഴിയുന്നത്.
ഭർതൃവീട്ടിലെ പീഡനത്തിൽ പരാതി നൽകാൻ വിളിച്ച യുവതിക്ക് വനിത കമ്മിഷൻ അധ്യക്ഷ എംസി ജോസഫൈൻ നൽകിയ മറുപടിയാണ് വിവാദമായത്. ടെലിവിഷൻ ചാനലിന്റെ ലൈവ് ഷോയിൽ പരാതി പറഞ്ഞ യുവതിയോടാണ് ജോസഫൈന്റെ വിവാദ പ്രതികരണം.
യുവതി വിളിച്ചപ്പോൾ മുതൽ അതൃപ്തിയോടെ ജോസഫൈൻ പ്രതികരിക്കുന്ന വിഡിയോ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. '2014ൽ ആണ് കല്യാണം കഴിഞ്ഞത് എന്നു പറയുന്ന യുവതിയോട് ഭർത്താവ് ഉപദ്രവിക്കാറുണ്ടോയെന്ന് ജോസഫൈൻ ചോദിക്കുന്നു.
ഉണ്ടെന്നു യുവതിയുടെ മറുപടി. അമ്മായിയമ്മയും ഉപദ്രവിക്കുമോയെന്ന ചോദ്യത്തിനും യുവതി മറുപടി നൽകി. പൊലീസിൽ പരാതി നൽകിയോ എന്നു ചോദിച്ചപ്പോൾ ആരോടും പറഞ്ഞില്ലെന്നാണ് യുവതി പറയുന്നത്. എങ്കിൽ അനുഭവിച്ചോ എന്ന ജോസഫൈന്റെ മറുപടിയാണ് വിവാദമായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates