കണ്ണൂർ: കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് - ബിജെപി സംഘമാണെന്ന് സിപിഎം ജില്ല സെക്രട്ടറി എം വി ജയരാജൻ. ആസൂത്രണം ചെയ്തുകൊണ്ടാണ് കൊല നടത്തിയിട്ടുള്ളതെന്നും ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്തൊരു കൊലപാതകമാണിതെന്നും ജയരാജൻ പറഞ്ഞു. സിപിഐഎം ഭൂമിക്ക് താഴെ ക്ഷമിച്ചിരിക്കുകയാണ്. സമീപകാലങ്ങളിലായി സിപിഐഎം പ്രവര്‍ത്തകന്മാരെയും ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ പ്രവര്‍ത്തകന്മാരെയും ക്രൂരമായി കൊലപ്പെടുത്തുകയാണ് രാഷ്ട്രീയ എതിരാളികള്‍ ചെയ്യുന്നത്, അദ്ദേഹം പറഞ്ഞു.
'ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല'
"മത്സ്യത്തൊഴിലാളിയായ ഹരിദാസ് തൊഴില്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിമധ്യേയാണ് ആര്‍എസ്എസ്സുകാര്‍ ആസൂത്രണം ചെയ്തുകൊണ്ട് കൊലപാതകം നടത്തിയിട്ടുള്ളത്. ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്തൊരു കൊലപാതകമാണിത്. മത്സ്യത്തൊഴിലാളിയായ ഒരാളെ വെട്ടിനുറുക്കി കൊല്ലുകയാണ് ചെയ്തത്. ഇടതുകാല് അറുത്തിട്ടുക്കളഞ്ഞു. ഹരിദാസിനെ ആശുപത്രിയില്‍ എത്തിക്കുന്ന സമയം കാലിന്റെ കഷ്ണം കിട്ടിയിരുന്നില്ല. ശരീരം ആസകലം വെട്ടാണ്. വെട്ടിന്റെ എണ്ണം എത്രയെന്ന് തിട്ടപ്പെടുത്താന്‍ പോലും കഴിയാത്ത രീതിയിലാണ് ആര്‍എസ്എസ്സിന്റെ ക്രിമിനല്‍ സംഘം ഒരു നിരപരാധിയെ വെട്ടിനുറുക്കി കൊലപ്പെടുത്തിയത്. സിപിഎംകാരനായിപ്പോയി എന്ന ഏക തെറ്റാണ് ഹരിദാസ് ചെയ്തത്. എന്തെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളല്ല", ജയരാജൻ പറഞ്ഞു.
'മുന്‍കൂട്ടി പ്രഖ്യാപിച്ച് കൊല'
"നേരത്തെ ബിജെപിയുടെ ഒരു കൗണ്‍സിലര്‍ ആ പ്രദേശത്ത് സിപിഎംകാരായ രണ്ട് പേരെ ഞങ്ങള്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നും അവരെ വെറുതെ വിടുകയില്ലെന്നുമാണ് പരസ്യമായി പ്രഖ്യാപിച്ചത്. അത് സോഷ്യല്‍ മീഡിയയിലൂടെയും മറ്റു പ്രചരിപ്പിക്കുകയും ചെയ്തു. മുന്‍കൂട്ടി പ്രഖ്യാപിച്ച് കൊല നടത്തുക. ഇത് നേതൃത്വത്തിന്റെ അറിവോടെ നടന്ന കൊലയാകണം. ജോലികഴിഞ്ഞ് ഇത്രമണിക്ക് ഹരിദാസ് തിരിച്ചെത്തുമെന്ന് മനസ്സിലാക്കിക്കൊണ്ട് ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഹരിദാസിനെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ എത്തിച്ചേര്‍ന്ന ഒരു ക്രിമിനല്‍ സംഘം അവിടെ കാത്തിരിക്കുന്നുണ്ടാകണം. അല്ലെങ്കില്‍ ഇങ്ങനെ വെട്ടിനുറിക്കാന്‍ കഴിയില്ല. ഒരു കാല്‍ അറുത്തിടാന്‍ കഴിയില്ല. സിപിഐഎം ഭൂമിക്ക് താഴെ ക്ഷമിച്ചിരിക്കുകയാണ്. സമീപകാലങ്ങളിലായി സിപിഐഎം പ്രവര്‍ത്തകന്മാരെയും ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ പ്രവര്‍ത്തകന്മാരെയും ക്രൂരമായി കൊലപ്പെടുത്തുകയാണ് രാഷ്ട്രീയ എതിരാളികള്‍ ചെയ്യുന്നത്", ജയരാജൻ പറഞ്ഞു.
'ബിജെപിക്ക് പങ്കില്ല'
അതേസമയം കൊലപാതകത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഹരിദാസ് പറഞ്ഞു. സിപിഎം പ്രതികളെ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നും ജില്ലയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ പ്രയത്‌നിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും ഹരിദാസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates