

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് നടപടി നേരിട്ട സിപിഎം നേതാവ് പി ജെ ജോണ്‍സണ്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഎം നേതൃത്വവുമായി ഇടഞ്ഞു നിന്നിരുന്ന ജോണ്‍സണെ, പത്തനംതിട്ട ഡിസിസി അധ്യക്ഷന്‍ സതീഷ് കൊച്ചുപറമ്പിലാണ് കോണ്‍ഗ്രസ് അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ഡിസിസി ഓഫീസില്‍ എത്തിയാണ് ജോണ്‍സണ്‍ അംഗത്വം സ്വീകരിച്ചത്.
കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം ഇടിഞ്ഞു വീണതുമായി ബന്ധപ്പെട്ട് ജോണ്‍സണ്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. മന്ത്രി പോയിട്ട് എം എല്‍ എ ആയിപ്പോലും ഇരിക്കാന്‍ വീണാജോര്‍ജിന് അര്‍ഹതയില്ലെന്നും കൂടുതല്‍ പറയിപ്പിക്കരുതെന്നുമായിരുന്നു വിമര്‍ശനം. ഇതേതുടര്‍ന്ന് ജോണ്‍സണെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഹത്തായ പാരമ്പര്യമുള്ള ഈ പ്രസ്ഥാനത്തിന്റെ അംഗത്വം സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് പി ജെ ജോണ്‍സണ്‍ പ്രതികരിച്ചു. രാജ്യത്തിന്റെ മതേതര, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും, ജനകീയ വിഷയങ്ങളില്‍ സജീവമായി ഇടപെടാനും, കോണ്‍ഗ്രസ് പാര്‍ട്ടിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഞാന്‍ പ്രതിജ്ഞാബദ്ധനാണ്' എന്ന് പി ജെ ജോൺസൺ ഫെയ്സ്ബുക്കിൽ കുറിച്ചു.
സിപിഎം ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും, എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റും, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യൂണിയന്‍ ചെയർമാനുമായിരുന്നു പി ജെ ജോൺസൺ. ജില്ലാ ലൈബ്രറി കൗൺസിൽ അംഗവുമായിരുന്നു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി എന്നീ നിലകളിലും ജോൺസൺ പ്രവർത്തിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
