

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്. വഞ്ചനാക്കേസില്‍ സുധാകരനെതിരെ ശക്തമായ തെളിവുണ്ട്. മോന്‍സനില്‍ നിന്നും സുധാകരന്‍ 10 ലക്ഷം രൂപ വാങ്ങിയതിന് ദൃക്‌സാക്ഷികളുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
മോന്‍സന്‍ മാവുങ്കലിന്റെ മൂന്നു ജീവനക്കാരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സുധാകരന് 10 ലക്ഷം എണ്ണി നല്‍കിയെന്നാണ് കോടതിയില്‍ മൊഴി നല്‍കിയിട്ടുള്ളത്. സുധാകരന്‍ പണം കൈപ്പറ്റുമ്പോള്‍ ഇവര്‍ അവിടെ ഉണ്ടായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ കെ സുധാകരനെ രണ്ടാം പ്രതിയായി ചേര്‍ത്താണ് ക്രൈംബ്രാഞ്ച് എറണാകുളം എസി ജെ എം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിരിക്കുന്നത്. സുധാകരന്റെ സാന്നിധ്യത്തിലാണ് പരാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ മോന്‍സന്‍ മാവുങ്കലിന് കൈമാറിയത്.
അതുകൊണ്ടുതന്നെ സുധാകരനെ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുകയുള്ളൂവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. സുധാകരന് എതിരായി ഉയര്‍ന്ന് വന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അന്വേഷിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് സൂചിപ്പിക്കുന്നു.
ചോദ്യം ചെയ്യലിനായി നാളെ കളമശ്ശേരി ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കെ സുധാകരന് നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസില്‍ സുധാകരനെതിരെ വഞ്ചനാക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. രണ്ടാം പ്രതിയാക്കിയതിന് പിന്നാലെ സുധാകരന്‍ നിയമോപദേശം തേടി. ഇന്ന് ഹൈക്കോടതിയില്‍ കെ സുധാകരന്‍ ഹര്‍ജി നല്‍കുമെന്നാണ് വിവരം.
കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് കോൺഗ്രസിന്റെ തീരുമാനം. കെ സുധാകരൻ ഇന്ന് ആലുവയിൽ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്തതിന് പിന്നാലെ കെപിസിസി പ്രസിഡന്റിനേയും കുടുക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കമെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates