കാളയും പശുവും കോണ്‍ഗ്രസിന്, കേരള കോണ്‍ഗ്രസിന് കുതിര; കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കോ?

പാര്‍ട്ടി പിളരുമ്പോഴും ചിഹ്നങ്ങള്‍ മാറുന്നത് വോട്ടര്‍മാര്‍ക്കിടയില്‍ പലപ്പോഴും ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.
curiosities in party symbols in kerala
curiosities in party symbols in kerala
Updated on
3 min read

കൊച്ചി: കൈപിടിക്കുക എന്നാല്‍ കോണ്‍ഗ്രസിനൊപ്പം ചേരുക എന്നാണല്ലോ രാഷ്ട്രീയത്തില്‍ അര്‍ഥം. എന്നാല്‍ 1978നു മുന്‍പ് കോണ്‍ഗ്രസിനൊപ്പം ചേരാന്‍ കൈപിടിച്ചാല്‍ പോരാ, കാളപ്പുറത്തു കയറണമായിരുന്നു! കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പു ചിഹ്നത്തിന്‍റെ കൗതുക വഴികളില്‍ കൈപ്പത്തിക്കും മുന്‍പ് കാളയും പശുവും പശുക്കിടാവുമെല്ലാമുണ്ട്. കോണ്‍ഗ്രസിന്‍റെ മാത്രമല്ല, കേരള കോണ്‍ഗ്രസിന്‍റെയും സിപിഎമ്മന്‍റെയും സിപിഐയുടെയുമെല്ലാം ചിഹ്നത്തില്‍ ഇത്തരം ചില ചരിത്രങ്ങള്‍ ഒളിച്ചിരിപ്പുണ്ട്.

നുകം വച്ച കാളകള്‍ മുതല്‍ കൈപ്പത്തി വരെ

കോണ്‍ഗ്രസിന്റെ ചരിത്രം പരിശോധിക്കുമ്പോഴും ഇത്തരം ചിഹ്നങ്ങളുടെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.

രണ്ട് കാളകള്‍( 1950-1969): സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് മുതല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചിഹ്നം നുകം വെച്ച രണ്ട് കാളകള്‍ ആയിരുന്നു. കാര്‍ഷിക സമൃദ്ധിയുടെയും കര്‍ഷകരുടെയും പ്രതീകമായാണ് ഈ ചിഹ്നം തെരഞ്ഞെടുക്കപ്പെട്ടത്. ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലഘട്ടത്തിലും ഈ ചിഹ്നമായിരുന്നു.

പശുവും പശുക്കിടാവും (1971-1977): 1969ല്‍ കോണ്‍ഗ്രസ് ആദ്യമായി പിളര്‍ന്നു. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് (ആര്‍) വിഭാഗവും നിജലിംഗപ്പയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് (ഒ) വിഭാഗവുമായി പാര്‍ട്ടി മാറി.ഔദ്യോഗിക ചിഹ്നമായ 'രണ്ട് കാളകള്‍' തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. തുടര്‍ന്നാണ് ഇന്ദിരാഗാന്ധി തന്റെ വിഭാഗത്തിനായി 'പശുവും കിടാവും' ചിഹ്നമായി തെരഞ്ഞെടുത്തത്. 1971-ലെ തെരഞ്ഞെടുപ്പില്‍ ഈ ചിഹ്നത്തിലാണ് കോണ്‍ഗ്രസ് വലിയ വിജയം നേടിയത്.

കൈപ്പത്തി (1978 ഇന്നുവരെ): അടിയന്തരാവസ്ഥയ്ക്ക് ശേഷം 1978ല്‍ കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്നു. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള വിഭാഗം കോണ്‍ഗ്രസ് (ഐ) ആയി മാറി. അത്തവണ 'പശുവും കിടാവും' ചിഹ്നം ഉപയോഗിക്കാന്‍ കമ്മീഷന്‍ അനുവദിച്ചില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ദിരാഗാന്ധിക്ക് മുന്നില്‍ കൈപ്പത്തി, സൈക്കിള്‍, ആന എന്നീ മൂന്ന് ചിഹ്നങ്ങള്‍ ഓപ്ഷനായി വെച്ചു. ഇതില്‍ നിന്ന് ഇന്ദിരാഗാന്ധി തെരഞ്ഞെടുത്തതാണ് 'കൈപ്പത്തി'. ഈ ചിഹ്നം വളരെ വേഗത്തില്‍ ജനമനസ്സുകളില്‍ പതിഞ്ഞു. ഈ മാറ്റങ്ങള്‍ക്കിടയില്‍ പഴയ ചിഹ്നങ്ങള്‍ ഉപേക്ഷിക്കപ്പെടുകയും പുതിയവ സ്വീകരിക്കപ്പെടുകയും ചെയ്തപ്പോള്‍ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുകയും ചെയ്‌തെങ്കിലും ഇന്ന് കോണ്‍ഗ്രസ് എന്നു പറയുമ്പോള്‍ കൈപ്പത്തി മാത്രമാണ് ജനമനസുകളില്‍ ആഴത്തിലുള്ള ഒരേയൊരു ചിഹ്നം.

കേരള കോണ്‍ഗ്രസിന്റെ സൈക്കിള്‍ മുതല്‍ രണ്ടില വരെ

1964ല്‍ കോട്ടയം തിരുനക്കര മൈതാനത്ത് വെച്ച് കേരള കോണ്‍ഗ്രസ് രൂപീകരിക്കുമ്പോള്‍ പാര്‍ട്ടി തെരഞ്ഞെടുത്ത ചിഹ്നം 'കുതിര' ആയിരുന്നു. കെ എം ജോര്‍ജ് ആയിരുന്നു ആദ്യത്തെ ചെയര്‍മാന്‍. അക്കാലത്ത് കേരള രാഷ്ട്രീയത്തില്‍ കരുത്തുറ്റ സാന്നിധ്യമായി മാറാന്‍ ഈ ചിഹ്നം അവരെ സഹായിച്ചു. പിന്നീട് ഗ്രൂപ്പുകള്‍ പിളര്‍ന്നപ്പോള്‍ സൈക്കിള്‍, ടെലിഫോണ്‍, കുട, ഫാനിന്റെ മൂന്ന് ഇലകള്‍ എന്നിങ്ങനെ പല ചിഹ്നളായി. 'സൈക്കിള്‍' ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച പലരും പിന്നീട് പല ഗ്രൂപ്പുകളിലാവുകയും ചെയ്തു.

ജനങ്ങളില്‍ പെട്ടെന്ന് സ്വീകാര്യത കിട്ടിയ സൈക്കിള്‍ ചിഹ്നം: പിന്നീട് പാര്‍ട്ടിയില്‍ പലപ്പോഴായി പിളര്‍പ്പുകള്‍ ഉണ്ടായപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക ചിഹ്നമായ കുതിര മരവിപ്പിച്ചു. ഈ ഘട്ടത്തിലാണ് കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ 'സൈക്കിള്‍' ചിഹ്നത്തില്‍ മത്സരിക്കാന്‍ തുടങ്ങിയത്. സൈക്കിള്‍ ചിഹ്നം ജനങ്ങള്‍ക്കിടയില്‍ വളരെ പെട്ടെന്ന് സ്വീകാര്യമായി. കേരള കോണ്‍ഗ്രസ് (മാണി) ഗ്രൂപ്പും മറ്റ് വിഭാഗങ്ങളും പല കാലഘട്ടങ്ങളില്‍ ഈ ചിഹ്നത്തില്‍ മത്സരിച്ചിട്ടുണ്ട്.

രണ്ടില'യുടെ ജനനം: 1980 കളുടെ മധ്യത്തോടെയാണ് 'രണ്ടില' കേരള കോണ്‍ഗ്രസിന്റെ (പ്രത്യേകിച്ച് കെ എം മാണി നേതൃത്വം നല്‍കിയ ഗ്രൂപ്പിന്റെ) ഔദ്യോഗിക ചിഹ്നമായി മാറുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ 'മാണി സാറിന്റെ ചിഹ്നം' എന്ന നിലയില്‍ ഈ ചിഹ്നം സാധാരണക്കാര്‍ക്ക് വളരെ പെട്ടെന്ന് സ്വീകാര്യമായി. കെ എം മാണിയുടെ മരണശേഷം ഈ ചിഹ്നത്തിനായി ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും തമ്മില്‍ വലിയ നിയമപോരാട്ടം തന്നെ നടന്നു.

പിളര്‍പ്പുകള്‍ക്കിടയില്‍ കേരള കോണ്‍ഗ്രസിന്റെ വിവിധ ഗ്രൂപ്പുകള്‍ ഉപയോഗിച്ച മറ്റ് ചില കൗതുകകരമായ ചിഹ്നങ്ങളുമുണ്ട്.

കുട: പി.ജെ. ജോസഫ് വിഭാഗം ഒരു കാലത്ത് ഉപയോഗിച്ചിരുന്നു.

മോട്ടോര്‍ കാര്‍: ടി എം ജേക്കബ് വിഭാഗം ഉപയോഗിച്ചിരുന്ന ചിഹ്നം.

ഫാനിന്റെ മൂന്ന് ഇലകള്‍: പിന്നീട് പലപ്പോഴായി ഉപയോഗിക്കപ്പെട്ടു.

ചെണ്ട: അടുത്ത കാലത്ത് പി ജെ ജോസഫ് വിഭാഗം ഉപയോഗിച്ച ചിഹ്നം.

പാര്‍ട്ടി പിളര്‍ന്ന് രണ്ട് ചിഹ്നങ്ങളില്‍ അണിനിരന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി

കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ 1964ല്‍ ഉണ്ടായ പിളര്‍പ്പ് ചരിത്രമാണ്. അതിന് ശേഷം അരിവാള്‍ നെല്‍ക്കതിര്‍ മാതൃസംഘടനയായ സിപിഐ നിലനിര്‍ത്തി. പിളന്നു പോയ സിപിഎം വിഭാഗത്തിന് പുതിയ ചിഹ്നമായി അരിവാള്‍ ചുറ്റിക നക്ഷത്രം അനുവദിക്കപ്പെട്ടു.

1ഔദ്യോഗിക ചിഹ്നത്തിനായുള്ള അവകാശവാദം:

അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നം 'അരിവാള്‍ നെല്‍ക്കതിര്‍' ആയിരുന്നു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ എസ് എ ഡാങ്കെയുടെ നേതൃത്വത്തിലുള്ള വിഭാഗം (സി.പി.ഐ) ഈ ചിഹ്നം തങ്ങള്‍ക്ക് വേണമെന്ന് അവകാശപ്പെട്ടു. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെയും എ കെ ഗോപാലന്റെയും നേതൃത്വത്തിലുള്ള വിഭാഗം (പിന്നീട് സിപിഎം ആയവര്‍) ഇതിനെ എതിര്‍ത്തു.

2. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം

അക്കാലത്ത് ഇന്നത്തെപ്പോലെ ചിഹ്നങ്ങള്‍ അനുവദിക്കാന്‍ കൃത്യമായ 'സിംബല്‍സ് ഓര്‍ഡര്‍' നിലവിലുണ്ടായിരുന്നില്ല (1968ലാണ് ഇത് വന്നത്).

സിപിഐക്ക് പഴയ ചിഹ്നം: ഭൂരിപക്ഷം അംഗങ്ങളും (പ്രത്യേകിച്ച് ഡല്‍ഹിയിലെ ദേശീയ നേതൃത്വം) ഒപ്പമുണ്ടായിരുന്നതിനാല്‍ 'അരിവാള്‍ നെല്‍ക്കതിര്‍' എന്ന ചിഹ്നം സിപിഐ നിലനിര്‍ത്തി.

സിപിഎംന് പുതിയ ചിഹ്നം: പുതിയതായി രൂപംകൊണ്ട സിപിഐ(എം) വിഭാഗം തങ്ങളെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവര്‍ക്ക് ഒരു പുതിയ ചിഹ്നം സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

3. അരിവാള്‍ ചുറ്റിക നക്ഷത്രത്തിന്റെ ജനനം

സിപിഎം തങ്ങള്‍ക്കായി തെരഞ്ഞെടുത്തത് സോവിയറ്റ് യൂണിയനിലും മറ്റും അന്താരാഷ്ട്രതലത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടയാളമായ 'അരിവാള്‍ ചുറ്റിക നക്ഷത്രം' ആയിരുന്നു.

ഇതില്‍ 'അരിവാള്‍' കര്‍ഷകരെയും 'ചുറ്റിക' തൊഴിലാളികളെയും 'നക്ഷത്രം' വിപ്ലവത്തെയും സൂചിപ്പിക്കുന്നു.

വോട്ടര്‍മാര്‍ക്കിടയില്‍ ഈ ചിഹ്നം എത്തിക്കുന്നതിനായി വലിയ പ്രചാരണമാണ് പാര്‍ട്ടി നടത്തിയത്.

4. നിയമപരമായ തര്‍ക്കങ്ങള്‍

പിളര്‍പ്പിന് ശേഷം എം.എല്‍.എമാരുടെയും എം.പിമാരുടെയും എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ 'ദേശീയ പാര്‍ട്ടി' പദവിക്കായി ഇരുപാര്‍ട്ടികളും തമ്മില്‍ വലിയ മത്സരമുണ്ടായിരുന്നു.

കേരളം, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളുടെ പട്ടിക സിപിഎം കമ്മീഷന് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 1964-ല്‍ തന്നെ സിപിഎം നെ ഒരു പ്രത്യേക പാര്‍ട്ടിയായി കമ്മീഷന്‍ അംഗീകരിക്കുകയും ഈ ചിഹ്നം അനുവദിക്കുകയും ചെയ്തു.

നിലവിലെ 2026-ലെ തെരഞ്ഞെടുപ്പില്‍, കൂടുതല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ രംഗത്തുവരുമ്പോള്‍ ചിഹ്നങ്ങളുടെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡമ്മി സ്ഥാനാര്‍ത്ഥികളും അപരന്മാരും ഒരേ ചിഹ്നമോ സമാനമായ പേരോ ഉപയോഗിക്കുന്നത് തടയാന്‍ ഇത്തവണ വോട്ടിംഗ് മെഷീനില്‍ നിറമുള്ള ഫോട്ടോകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Summary

curiosities in party symbols in kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com