

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിവാദത്തില്‍ പ്രതികരണവുമായി ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത്. ബോര്‍ഡ് സത്യസന്ധമായും സുതാര്യമായുമാണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നം വരുമ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ മേലും ക്രെഡിറ്റ് വരുമ്പോള്‍ അത് ഉദ്യോഗസ്ഥന്റെ മേലും ചാര്‍ത്തുന്ന സ്വഭാവം ശരിയല്ല. വിവാദം സംബന്ധിച്ച എല്ലാ കാര്യങ്ങളും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കട്ടെ. എന്നിട്ട് കുഴപ്പക്കാരന്‍ താനാണെങ്കില്‍ തന്നെ ശിക്ഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പാളിക്ക് തൂക്കക്കുറവുണ്ടെന്ന വിജിലന്‍സ് റിപ്പോര്‍ട്ടും അദ്ദേഹം തള്ളി.
ഇത്തവണ സ്വര്‍ണപ്പാളി കൊണ്ടുപോയതിന്റെ ഉത്തരവാദിത്വം ബോര്‍ഡിനാണ്. ബോര്‍ഡ് കൃത്യമായി ആലോചിച്ചും മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് കൊടുത്തുവിട്ടത്. 2024 മുതല്‍ തിരുവാഭരണം കമ്മിഷണര്‍ക്ക് തങ്ങള്‍ കൊടുത്ത ഉത്തരവുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെല്ലാം അയച്ചുതരാം. ഏതെങ്കിലുമൊരു ഉത്തരവില്‍ ഉണ്ണികൃഷ്ണന്റെ കൈയില്‍ കൊടുത്തുവിടാമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ രാജിവെയ്ക്കാന്‍ തയ്യാറാണെന്നും പ്രശാന്ത് പറഞ്ഞു. 1998 മുതല്‍ ഇതുവരെയുള്ള ഏത് ബോര്‍ഡിന്റെ കാര്യവും ഏത് ഉദ്യോഗസ്ഥരുടെ കാര്യവും അന്വേഷണ പരിധിയില്‍ വരട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയുമായി ബന്ധപ്പെട്ട എല്ലാത്തരം ആശങ്കകള്‍ക്കും ദുരൂഹതകള്‍ക്കും ഒരന്ത്യം വേണം. ബോര്‍ഡ് അത്തരമൊരു നിലപാട് സ്വീകരിച്ചതിനാലാണ് ഈ കാര്യങ്ങളെല്ലാം പുറത്തുവന്നത്. നഷ്ടപ്പെട്ട സ്വര്‍ണമെല്ലാം പിടിച്ചെടുക്കണം. ഭഗവാന്റെ ഒരുതരി പൊന്നുപോലും കട്ടുകൊണ്ടുപോകാന്‍ ഈ സര്‍ക്കാരോ ദേവസ്വം മന്ത്രിയോ ബോര്‍ഡോ കൂട്ടുനിന്നിട്ടില്ല. വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ, ആറാഴ്ച ക്ഷമിക്കൂ. സമാന്തര അന്വേഷണവും സമാന്തര വാര്‍ത്തയും കൊടുത്ത് ഭക്തരെ പരിഭ്രാന്തരാക്കരുതെന്നും പിഎസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഒരാളെയും സംരക്ഷിക്കാൻ ദേവസ്വം ബോർഡില്ല. നടപടികൾ അടുത്ത യോഗത്തിൽ ആലോചിക്കും. നടപടി മുരാരി ബാബുവിൽ മാത്രം ഒതുങ്ങില്ലെന്നും പ്രശാന്ത് വ്യക്തമാക്കി. പെൻഷൻ ഉൾപ്പെടെ തടയുന്നത് ആലോചിക്കും. ഉണ്ണിക്കൃഷ്ണൻ പോറ്റി കള്ളനാണെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. കൂടുതൽ പേർക്കെതിരെയുള്ള നടപടി അടുത്ത ബോഡ് യോഗത്തിൽ ആലോചിക്കും. വിരമിച്ച ദിവസത്തെ പെൻഷൻ ഉൾപ്പെടെ തടയുന്നതിൽ ആലോചന വേണം. പതിനാലാം തീയതിയിലെ ബോർഡ് യോഗത്തിൽ തീരുമാനമെടുക്കുമെന്നും പ്രശാന്ത് പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായി എന്നാണ് വിജിലൻസ് റിപ്പോർട്ടിൽ നിന്ന് മനസ്സിലാക്കുന്നത്.
പ്രതിപക്ഷ നേതാവ് ആരെങ്കിലും എഴുതി കൊടുക്കുന്നത് പറയരുതെന്നും കാര്യങ്ങൾ കുറച്ചുകൂടി പഠിച്ചു പറയണമെന്നും പ്രശാന്ത് പറഞ്ഞു. ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെയെന്ന് പറഞ്ഞ പി എസ് പ്രശാന്ത് ചെമ്പെന്ന പരാമർശം ആദ്യമായി വരുന്നത് അന്നത്തെ എഒ യുടെ ഭാഗത്തു നിന്നാണെന്നും ചൂണ്ടിക്കാട്ടി. ബിജെപി പോലും തന്നെ സ്വർണ്ണ കള്ളൻ എന്ന് ആക്ഷേപിച്ചില്ല. പ്രതിപക്ഷ നേതാവ് ദേവസ്വം ബോർഡ് പ്രസിഡണ്ട് അടിച്ചു കൊണ്ടുപോയി എന്ന് പറഞ്ഞു. അത് കൊണ്ട് ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കുന്നുവെന്നും പി എസ് പ്രശാന്ത് പറഞ്ഞു. കാലാകാലങ്ങളിൽ വന്ന എല്ലാ ബോർഡുമായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബന്ധമുണ്ട്. ഉണ്ണിക്കൃഷ്ണൻ പോറ്റി കള്ളനാണെന്നും അതെല്ലാം പിന്നീട് ആണ് അറിയുന്നതെന്നും പിഎസ് പ്രശാന്ത് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
