

ന്യൂഡല്‍ഹി: ഭക്തര്‍ നല്‍കുന്ന പണം ക്ഷേത്രങ്ങളില്‍ വിവാഹമണ്ഡപങ്ങള്‍ നിര്‍മിക്കുന്നതിനല്ലെന്ന് സുപ്രീംകോടതി. ക്ഷേത്ര ഫണ്ട് പൊതുഫണ്ടായോ സര്‍ക്കാര്‍ ഫണ്ടായോ കണക്കാക്കാന്‍ കഴിയില്ലെന്നുള്ള മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ ഉത്തരവ് ശരിവെക്കുകയായിരുന്നു സുപ്രീംകോടതി. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലുള്ള അഞ്ച് ക്ഷേത്രങ്ങളുടെ ഫണ്ട് ഉപയോഗിച്ച് വിവാഹമണ്ഡപങ്ങള്‍ നിര്‍മ്മിക്കാന്‍ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് റദ്ദാക്കിയിരുന്നു.
ഓഗസ്റ്റ് 19 ലെ ഉത്തരവില്‍, വാടക ആവശ്യത്തിനായി വിവാഹമണ്ഡപങ്ങള്‍ നിര്‍മിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം 'മതപരമായ ഉദ്ദേശ്യങ്ങള്‍' എന്നതിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നില്ലെന്നായിരുന്നു ഹൈക്കോടതി വിധി. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ച ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
വിവാഹ മണ്ഡപങ്ങള്‍ നിര്‍മിക്കുന്നതിന് പകരം വിദ്യാഭ്യാസം, മെഡിക്കല്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അത്തരം പണം വിനിയോഗിക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്. കേസില്‍ കൂടുതല്‍ വാദം നവംബര്‍ 19ന് കേള്‍ക്കും.
നിയമസഭയില്‍ ബജറ്റ് പ്രസംഗത്തിനിടെ 80 കോടി രൂപ ക്ഷേത്ര ഫണ്ട് ചെലവഴിച്ച് 27 ക്ഷേത്രങ്ങളില്‍ വിവാഹ മണ്ഡപങ്ങള്‍ നിര്‍മിക്കുമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്‌സ് ആക്ടിലെ(1959) വ്യവസ്ഥകള്‍ പ്രകാരം വിവാഹ മണ്ഡപങ്ങളുടെ നിര്‍മാണത്തിനായി ക്ഷേത്ര ഫണ്ടോ മിച്ച ഫണ്ടോ ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ വാദിച്ചു. എന്നാല്‍ ഹിന്ദു വിവാഹങ്ങള്‍ നടത്തുന്നത് മതപരമായ പ്രവര്‍ത്തനങ്ങളാണെന്നും കുറഞ്ഞ ചെലവില്‍ വിവാഹങ്ങള്‍ നടത്താന്‍ ഹിന്ദുക്കളെ സഹായിക്കുന്നതിന്, വിവാഹ മണ്ഡപങ്ങള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates