'ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല' ; ആര്യയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

'അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ല. എല്ലാവരും ക്ഷമിക്കണം'
അറസ്റ്റിലായ രേഷ്മ, ആര്യയുടെ മൃതദേഹം / ടെലിവിഷന്‍ ചിത്രം
അറസ്റ്റിലായ രേഷ്മ, ആര്യയുടെ മൃതദേഹം / ടെലിവിഷന്‍ ചിത്രം
Updated on
1 min read

കൊല്ലം : കൊല്ലം കല്ലുവാതുക്കല്‍ ഊഴായിക്കോട് കരിയിലക്കൂനയില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെ ജീവനൊടുക്കിയ ആര്യയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കേസില്‍ അറസ്റ്റിലായ പിഞ്ചുകുഞ്ഞിന്റെ അമ്മ രേഷ്മയ്‌ക്കെതിരെ കത്തില്‍ പരാമര്‍ശമുണ്ട്. പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ പിടികൂടുന്നത് സഹിക്കാനാവില്ലെന്ന് കത്തില്‍ ആര്യ സൂചിപ്പിച്ചു.

''രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല. അവരുടെ ജീവിതം നന്നാകണമെന്ന് മാത്രമാണ് കരുതിയത്. അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ല. എല്ലാവരും ക്ഷമിക്കണം. തന്റെ മകനെ നന്നായി നോക്കണമെന്നും'' കത്തില്‍ ആര്യ ആവശ്യപ്പെടുന്നുണ്ട്. 

പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആര്യയെയും ബന്ധുവായ ഗ്രീഷ്മയെയും കാണാതായത്. ഇവര്‍ ഇത്തിക്കരയാറിന്റെ സമീപത്തുകൂടി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് പുഴയില്‍ നടത്തിയ തിരച്ചിലില്‍ ഉച്ചയോടെ ആര്യയുടെ മൃതദേഹം കണ്ടെത്തി. 

ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം സമീപത്തു നിന്നും ഗ്രീഷ്മയുടെ മൃതദേഹവും കണ്ടെടുത്തു. കേസില്‍ അറസ്റ്റിലായ കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട് പേഴുവിള വീട്ടില്‍ രേഷ്മയുടെ (22) ഭര്‍ത്താവ് വിഷ്ണുവിന്റെ അടുത്ത ബന്ധുക്കളാണ് ഇവര്‍. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇവരെ കാണാതായത്. 

കുഞ്ഞിനെ കൊന്ന കേസിലെ പ്രതി രേഷ്മ ഉപയോഗിച്ചിരുന്നത് ഭര്‍തൃ സഹോദര ഭാര്യയുടെ പേരിലുള്ള സിം കാര്‍ഡായിരുന്നു. പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ ഈ യുവതി അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. കാമുകനൊപ്പം പോകുന്നതിനാണ് ചോരക്കുഞ്ഞിനെ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ചതെന്നാണ് രേഷ്മ പൊലീസിനോട് പറഞ്ഞത്. 

ഈ വര്‍ഷം ജനുവരി 5ന് പുലര്‍ച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദര്‍ശനന്‍ പിള്ളയുടെ വീട്ടുവളപ്പില്‍ നവജാതശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് മരിക്കുകയും ചെയ്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്  സുദര്‍ശനന്‍ പിള്ളയുടെ മകള്‍ രേഷ്മ തന്നെയാണ് കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചതെന്നു പൊലീസ് കണ്ടെത്തിയത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com