സുരേഷ് ​ഗോപിയെ 'ആക്ഷൻ ഹീറോ'യായി എത്തിച്ചു; പൊലീസ് സഹായിക്കാതെ ആംബുലൻസിൽ വരാനാകുമോ?: തിരുവഞ്ചൂർ രാധാകൃഷ്ണൻ

പിണറായി വിജയനെ അങ്ങു തച്ചു തകർത്തേക്കാമെന്ന് കരുതിയാൽ, അത് അതിമോഹമാണെന്ന് കടകംപള്ളി സുരേന്ദ്രൻ
Thiruvanchur Radhakrishnan
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ സഭ ടിവി
Updated on
1 min read

തിരുവനന്തപുരം: തൃശ്ശൂർ പൂരപ്പറമ്പിൽ സംഘർഷം ഉണ്ടായപ്പോൾ രക്ഷകനായി എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപിയെ ആക്ഷൻ ഹീറോയായി അവതരിപ്പിച്ചുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പൂരം കലങ്ങിയപ്പോള്‍ മന്ത്രിമാരായ കെ രാജനും ആര്‍ ബിന്ദുവിനും സ്ഥലത്തെത്താന്‍ കഴിഞ്ഞില്ല. എന്നാൽ തേരില്‍ എഴുന്നള്ളിച്ചു കൊണ്ടുവരുന്നതു പോലെ സുരേഷ് ഗോപിയെ അവിടെ എത്തിക്കുകയായിരുന്നു. പൊലീസ് സഹായിക്കാതെ ആംബുലന്‍സില്‍ സുരേഷ് ​ഗോപിക്ക് പൂര സ്ഥലത്ത് എത്താന്‍ കഴിയുമോയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു. പൂരം കലക്കലിൽ അടിയന്തരപ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിമാർക്ക് ലഭിക്കാത്ത സൗകര്യമാണ് സുരേഷ് ​ഗോപിക്ക് ലഭിച്ചത്. ഒരു ആക്ഷന്‍ ഹീറോ ആയി കാണിച്ച്, രക്ഷകനാണ് സുരേഷ് ഗോപിയെന്നു വരുത്താനുള്ള ശ്രമമാണ് നടത്തിയത്. എഡിജിപി എം ആർ അജിത് കുമാർ ഉത്തരവ് നൽകാതെ ആംബുലൻസിൽ സ്ഥലത്തെത്താൻ സുരേഷ് ​ഗോപിക്ക് പൊലീസ് അനുമതി നൽകുമോ? സുരേഷ് ​ഗോപിക്ക് വഴിവെട്ടിക്കൊടുക്കുകയാണ് എഡിജിപി ചെയ്തത്. പൂരത്തെ രക്ഷിക്കാന്‍ വന്ന ഹീറോ എന്ന നിലയില്‍ സുരേഷ് ഗോപിക്ക് പരിവേഷം ഉണ്ടാക്കിക്കൊടുത്തത് ഭരണപക്ഷമാണ്.

പൂരം പോലെ ഒരു മഹാകാര്യത്തെ സര്‍ക്കാര്‍ ലാഘവത്തോടെ കണ്ടു. ഒരു മുന്‍പരിചയവും ഇല്ലാത്ത കമ്മിഷണര്‍ ആയിരുന്നു തൃശൂരിലുണ്ടായിരുന്നത്. പൂരത്തിനെത്തിയ ജനക്കൂട്ടത്തെ ശത്രുക്കളായി കണ്ടാണ് പൊലീസ് കൈകാര്യം ചെയ്തത്. പൂരം കലക്കി സുരേഷ് ഗോപിക്കു വഴിവെട്ടിയതിനു മുന്നില്‍നിന്ന് എഡിജിപി അജിത് കുമാറാണെന്ന് ഭരണപക്ഷ എംഎല്‍എ തന്നെ പറഞ്ഞിട്ടുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍ കുമാറിന് കൊടുക്കാത്ത പ്രാധാന്യം സുരേഷ് ഗോപിക്കു നല്‍കിയത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനാണെന്നും തിരുവഞ്ചൂർ പറഞ്ഞു. പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നടപടി എടുക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു

പൂരം കലക്കിയാണെങ്കിലും ബിജെപിക്ക് ഒരു സീറ്റ് കൊടുക്കാനാണ് എഡിജിപി ആര്‍എസ്എസുമായി കൂടിക്കാഴ്ച നടത്തിയതെന്ന് കോൺ​ഗ്രസിലെ എ പി അനിൽകുമാർ ആരോപിച്ചു. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകള്‍ മുന്നോട്ടു പോകാതിരിക്കാന്‍ വെള്ളിത്താലത്തില്‍ വച്ചു കൊടുത്ത പാരിതോഷികമാണ് തൃശൂരിലെ ബിജെപിയുടെ വിജയമെന്നും അനില്‍കുമാര്‍ പറഞ്ഞു. പൂരം കലക്കലില്‍ ​ഗൂഢാലോചനയുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഇതിൽപ്പെടാൻ ഇടയുള്ള ആളുകളെ സംരക്ഷിക്കാനാണ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നതെന്നും സിപിഎമ്മിലെ കടകംപള്ളി സുരേന്ദ്രന്‍ പറ‍‌ഞ്ഞു. പിണറായി വിജയനെ അങ്ങു തച്ചു തകർത്തേക്കാമെന്ന് പ്രതിപക്ഷം കരുതിയാൽ, അത് അതിമോഹമാണെന്ന് കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com