സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ ക്രിസ്ത്യന്‍ പ്രാതിനിധ്യം വേണം; ചര്‍ച്ച ശക്തമാകുന്നു, റിപ്പോര്‍ട്ട്

സണ്ണി ജോസഫിന്റെ പേരാണ് ചര്‍ച്ചകളില്‍ പ്രധാനമായും ഉയര്‍ന്നു വന്നിട്ടുള്ളത്
congress
കെ സുധാകരൻ, വിഡി സതീശൻ, പാലോട് രവി എന്നിവർ ചർച്ചയിൽ ഫയൽ
Updated on
2 min read

തിരുവനന്തപുരം: കെ സുധാകരന്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി തിരിച്ചെത്തിയതിനു ശേഷവും പുതിയ അധ്യക്ഷനെ സംബന്ധിച്ച ചര്‍ച്ചകള്‍ സംസ്ഥാന കോണ്‍ഗ്രസില്‍ തുടരുന്നു. ക്രിസ്ത്യന്‍ സമുദായത്തിന് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തില്‍ പ്രാതിനിധ്യമില്ലാത്തത് ചൂണ്ടിക്കാട്ടിയാണ് ചര്‍ച്ചകള്‍ തുടരുന്നതെന്ന് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിസ്ത്യന്‍ സമൂഹത്തിന്റെ പിന്തുണ തിരിച്ചുപിടിക്കാന്‍ സമുദായത്തില്‍പ്പെട്ട നേതാവ് നേതൃനിരയില്‍ വേണമെന്നാണ് ആവശ്യം.

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിനും എ കെ ആന്റണി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചതിനും ശേഷം ക്രിസ്ത്യന്‍ സമുദായത്തിന് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തില്‍ പ്രാതിനിധ്യമില്ലായിരുന്നു. ഒരുകാലത്ത് പാര്‍ട്ടിയുടെ നട്ടെല്ലായി കരുതിയിരുന്ന സഭയ്ക്കും ക്രിസ്ത്യന്‍ സമൂഹത്തിനും ഇതില്‍ നീരസമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്ന്, പ്രത്യേകിച്ച് റോമന്‍ കാത്തലിക് ഗ്രൂപ്പില്‍ നിന്ന് കോണ്‍ഗ്രസ് നേതൃതലത്തില്‍ മതിയായ പ്രാതിനിധ്യം പാര്‍ട്ടിയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന അഭിപ്രായം ഉയര്‍ന്നുവന്നിട്ടുണ്ട്. ക്രിസ്ത്യന്‍ വിഭാഗത്തിന് പ്രാതിനിധ്യം ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസ് എത്രമാത്രം കഷ്ടപ്പെട്ടുവെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുമെന്ന് ഒരു മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ച് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

മുസ്ലീം സമുദായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ മുസ്ലീം ലീഗുണ്ട്. ക്രിസ്ത്യന്‍ പ്രാതിനിധ്യം കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഉറപ്പാക്കിയിരുന്നു. എന്നാല്‍ കേരളാ കോണ്‍ഗ്രസിന്റെ പുറത്താകലും കോണ്‍ഗ്രസിലെ പ്രാതിനിധ്യക്കുറവും ക്രിസ്ത്യന്‍ സമൂഹത്തില്‍ പാര്‍ട്ടിയോടുള്ള അകല്‍ച്ചയ്ക്ക് കാരണമായി. ഈ സമയം സിപിഎമ്മും ബിജെപിയും ക്രിസ്ത്യന്‍ സമൂഹത്തിലേക്ക് വിജയകരമായി കടന്നുകയറിയെന്നും നേതാവ് ചൂണ്ടിക്കാട്ടുന്നു.

റോമന്‍ കത്തോലിക്കര്‍ ക്രിസ്ത്യന്‍ സമൂഹത്തിലെ ഏറ്റവും വലിയ വിഭാഗമായതിനാല്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്ന് ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു. പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിന്റെ പേരാണ് ചര്‍ച്ചകളില്‍ പ്രധാനമായും ഉയര്‍ന്നു വന്നിട്ടുള്ളത്. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കുപരിയായിട്ടുള്ള അദ്ദേഹത്തിന്റെ നിഷ്പക്ഷ സ്വഭാവവും ബന്ധങ്ങളും അനുകൂല ഘടകങ്ങളായി അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം, സംസ്ഥാന നേതൃത്വത്തിലേക്ക് യുവ മുഖത്തെയാണ് ആവശ്യമെങ്കില്‍ അങ്കമാലി എംഎല്‍എ റോജി എം ജോണിനെ പരിഗണിക്കാം. അതല്ലെങ്കില്‍ ആന്റോ ആന്റണിയെപ്പോലെ ആര്‍സി സമുദായത്തില്‍പ്പെട്ട നേതാക്കളെയും പരിഗണിക്കാവുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സുധാകരന്‍ തിരിച്ചെത്തിയെങ്കിലും പാര്‍ട്ടിയില്‍ അതൃപ്തി പുകയുകയാണ്. മെയ് നാലിന് നടന്ന യോഗത്തില്‍ ചില സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടിയുടെ ദുര്‍ബലമായ സംഘടനാ ഘടനയിലേക്ക് വിരല്‍ ചൂണ്ടിയിരുന്നു.

സുധാകരന്റെ അനാരോഗ്യവും അദ്ദേഹം ചിലരുടെ നിയന്ത്രണത്തിലാണെന്ന ആരോപണവും പാര്‍ട്ടിയില്‍ വ്യാപക ചര്‍ച്ചയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തിയാലും അത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണവിരുദ്ധ വികാരം കൊണ്ടാകാമെന്നും കോണ്‍ഗ്രസിന്റെ ശക്തി കൊണ്ടല്ലെന്നും മുതിര്‍ന്ന നേതാവ് പറഞ്ഞു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 19 സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍, പിന്നീട് നടന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയക്കുതിപ്പ് നിലനിര്‍ത്താനായില്ല. നേതൃമാറ്റം ആസന്നമാണ്. അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം വിലയിരുത്താന്‍ മേയ് നാലിന് ചേര്‍ന്ന യോഗത്തിലാണ് ബൂത്ത് തലത്തില്‍ സര്‍വേ നടത്താന്‍ നേതൃത്വം തീരുമാനിച്ചത്. പ്രാദേശിക നേതാക്കള്‍ക്ക് ഒരു പ്രഫോര്‍മ വിതരണം ചെയ്യുകയും പൂരിപ്പിച്ച് സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ആകെ വോട്ട് ചെയ്ത കോണ്‍ഗ്രസുകാരുടെ എണ്ണം, വോട്ട് ചെയ്യാത്തവരുടെ എണ്ണം, പോളിംഗ് സമയത്ത് വിദേശത്തുണ്ടായിരുന്ന പാര്‍ട്ടി വോട്ടര്‍മാരുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ നേതൃത്വം ആരാഞ്ഞിട്ടുണ്ട്.

congress
കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി വരുന്നു?; തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന നേതൃത്വത്തിനും വെല്ലുവിളി, റിപ്പോര്‍ട്ട്

എല്ലാ ഡിസിസികളോടും മണ്ഡലം കമ്മിറ്റികളോടും വിഷയം ചര്‍ച്ച ചെയ്യാനും അഭിപ്രായം കെപിസിസി നേതൃത്വത്തിന് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സംഘടനാപരമായ വീഴ്ച നേതാക്കള്‍ യോഗത്തില്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയുടെ സംഘടനാ ശക്തിയും ദൗര്‍ബല്യവും വിലയിരുത്താന്‍ തീരുമാനിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ വന്‍ അഴിച്ചുപണിയും ഉണ്ടായേക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com