

ഈ ആഴ്ച ഫുട്‌ബോള്‍ ലോകപ്പിന് പന്തുരുളാന്‍ തുടങ്ങും. ഇത്തവണ അര്‍ജന്റീനയുടെ കളി കാണാന്‍ മലയാള സിനിമയിലെ ആ ചിരിപ്പടക്കം ഇല്ല. ഫുട്‌ബോളിനോടുള്ള ഇഷ്ടം അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പുകളിലൂടെയും അഭിമുഖങ്ങളിലൂടെയും പല തവണ പറഞ്ഞിട്ടുണ്ട്.
അര്‍ജന്റീനയുടേയും മെസിയുടേയും കടുത്ത ആരാധകനായിരുന്നു സലിംകുമാര്‍. മെസിയേയും അര്‍ജന്റീനയെയും വിമര്‍ശിക്കുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കാനും അദ്ദേഹം മുന്നിലുണ്ടായിരുന്നു. അര്‍ജന്റീനയുടെ വിജയങ്ങള്‍ അദ്ദേഹത്തിന്റെ സ്വന്തം വിജയങ്ങള്‍ കൂടിയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്താണ് രാഷ്ട്രീയത്തോട് ചേര്‍ത്ത് ലയണല്‍ മെസിയെക്കുറിച്ച് പറഞ്ഞ രസകരമായ ഡയലോഗ് കേരളത്തിലെ ഓരോ കായിക പ്രേമികളേയും രാഷ്ട്രീയം മറന്ന് ചിരിപ്പിച്ചത്.
മെസി കേരളത്തില്‍ വരുമെന്നും വരില്ലെന്നും ചൂട് പിടിച്ച ചര്‍ച്ചകള്‍ നടന്നു. ഒടുവില്‍ മെസിയെത്തില്ലെന്നായ സാഹചര്യം. കടുത്ത കോണ്‍ഗ്രസുകാരനായ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ എല്‍ഡിഎഫിനെതിരെയുള്ള ആയുധമാക്കിയ ആ പ്രസംഗത്തിന്റെ ചുരുക്കം ഇങ്ങനെയായിരുന്നു: അങ്ങനെ ഓരോ ദിവസവും ഓരോ തള്ള്, കായിക മന്ത്രിയുടെ പേരില്‍ വേറൊരു തള്ള്. നിങ്ങള്‍ ഒക്കെ കാത്തിരിക്കുകയാണ് മെസ്സി വരും കേട്ടോ. മെസ്സി ഇവിടെ വരും, കലൂര്‍ സ്റ്റേഡിയത്തില്‍ വരും കലൂര്‍ സ്റ്റേഡിയത്തില്‍ വന്നിട്ട് ടിവിയില്‍ കോമഡി ഷോ അവതരിപ്പിക്കും. അങ്ങനെ പല വാഗ്ദാനങ്ങള്‍. മെസ്സി ഇവിടെ ഇന്ത്യയില്‍ വരെ ചെയ്തു, ആന്ധ്രാപ്രദേശില്‍ വന്നു ബോംബെയില്‍ വന്നു, ഡല്‍ഹിയില്‍ വന്നു. അപ്പോ ഞാന്‍ മെസ്സിയോട് ചോദിച്ചു, 'മെസ്സി എന്താണ് കാരണം. താന്‍ ബോംബെയില്‍ വന്നു, ഹൈദരാബാദില്‍ വന്നു, ഡല്‍ഹിയില്‍ വന്നു, ഞങ്ങളുടെ കേരളത്തില്‍ വരാത്തത് എന്തുകൊണ്ടാണ്. അപ്പോ അദ്ദേഹം എന്നോടു പറഞ്ഞു, ' ചേട്ടാ എന്നോടു വേറൊന്നും വിചാരിക്കരുത്, കേരളത്തിലുള്ളവരോട് ഒരു ദേഷ്യവുമില്ല, എനിക്ക് എട്ട് ബലോന്‍ ദ് ഓര്‍ പുരസ്‌കാരം ഉണ്ട്. ബലോന്‍ ദ് ഓര്‍ പുരസ്‌കാരം അറിയാമല്ലോ, ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്ക് കൊടുക്കുന്ന പുരസ്‌കാരമാണത്. അത് എട്ടും സ്വര്‍ണ്ണ പന്തുകളാണ്, അയ്യപ്പസ്വാമിയുടെ സ്വര്‍ണ്ണം കട്ട ഇവിടെ എന്റെ ബലോന്‍ ദ് ഓര്‍ വെറുതെ വയ്ക്കുമെന്ന് തോന്നുന്നുണ്ടോ. അങ്ങനെയൊക്കെ ചെയ്യാന്‍ ചേട്ടാ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ.
കൊഹ്‌ലിയും സലിംകുമാറും
ഫുട്‌ബോള്‍ മാത്രമല്ല ക്രിക്കറ്റും സലിം കുമാറിന്റെ ഹൃദയത്തില്‍ എന്നുമുണ്ടായിരുന്നു. 2023 ല്‍ ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനല്‍ മത്സരത്തിനിറങ്ങാനിരിക്കെയാണ് വിരാട് കൊഹ്‌ലിയെക്കുറിച്ച് സലിം കുമാര്‍ എഴുതിയിരുന്നു. കളിക്കളത്തില്‍ ബാറ്റ് കൊണ്ട് മാത്രമല്ല, മുഖഭാവങ്ങള്‍ കൊണ്ടും അര്‍മാദിക്കുന്ന കൊടും ഭീകരനാണ് കൊഹ് ലിയെന്നാണ് സലിം കുമാര്‍ അന്നെഴുതിയത്. നവരസം മാത്രമല്ല, പച്ചാളം ഭാസി കണ്ടുപിടിച്ച നവരസങ്ങള്‍ കൂടി ആ മുഖത്ത് മിന്നിമറയുമെന്നാണ് അദ്ദേഹം അന്ന് എഴുതിയത്. അദ്ദേഹം അന്ന് മാധ്യമങ്ങള്‍ക്ക് വേണ്ടി കൊഹ്‌ലിയെക്കുറിച്ച് എഴുതിയ ചില വരികള്‍ ഇങ്ങനെയാണ്:
ക്രിക്കറ്റ് ഒരു കായിക വിനോദമാണെന്ന കാര്യത്തിലൊന്നും തര്‍ക്കമില്ല. പക്ഷേ, കാണുന്നവര്‍ക്ക് അത് ഒരു വിനോദോപാധിയാകുന്നത് അതില്‍ 'എന്റര്‍ടെയ്ന്‍മെന്റ് എലിമെന്റുകള്‍' ഉള്ളതുകൊണ്ടാണ്. കളനിയമങ്ങളൊന്നും അറിയില്ലെങ്കിലും വിരാട് കോഹ്ലിയെപ്പോലൊരാള്‍ മൈതാനത്തുണ്ടെങ്കില്‍ പിന്നെ രസമാണ് കളി കാണാന്‍.
അയാള്‍ ഒരു കളിക്കാരന്‍ മാത്രമല്ല, കലാകാരന്‍ കൂടിയാണെന്ന് തോന്നിയിട്ടുണ്ട്. നമ്മളെയൊക്കെ സ്‌ക്രീപ്പിലായിച്ച് മൈക്കപ്പീട്ട് ക്യാമറയ്ക്ക് മുന്നില്‍ വന്ന് നില്‍ക്കും. സംവിധായകന്‍ ആക്ഷന്‍ പറയുമ്പോള്‍ തുടങ്ങും. കട്ട് പറയുമ്പോള്‍ നിര്‍ത്തും.
ക്രിക്കറ്റ് മൈതാനത്തില്‍ ലക്ഷങ്ങളുടെ ദൃഷ്ടി പതിയുന്നത് ക്രീസിലും ഫീല്‍ഡിലുമായി നില്‍ക്കുന്ന 13 പേരിലാണ്. ഇവരില്‍ ഒരാള്‍ കോഹ്ലിയാണെങ്കില്‍ അയാളെ ശ്രദ്ധിച്ചു നോക്കൂ. ഭാവങ്ങള്‍ മിന്നിമറിയും. നവരസം മാത്രമല്ല, പച്ചാളം ഭാസി കണ്ടുപിടിച്ച രസങ്ങള്‍ കൂടി കോഹ്ലിയില്‍ തെളിയും.
സ്വന്തം ടീമിന്റെ വിക്കറ്റുകള്‍ കിട്ടുമ്പോള്‍, വിജയം കൈനേടുമ്പോള്‍, സെഞ്ച്വറി അടിക്കുമ്പോള്‍ അയാള്‍ ആട്ടമാടുകയാണെന്നോ അര്‍മാദിക്കുകയാണെന്നോ തോന്നും. എന്നാല്‍ ഭാവം മാറി കളമാറ്റാറുമില്ല. അയാള്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ പോലുമുണ്ട് ഭാവചലനങ്ങള്‍. സമൂഹ മാധ്യമങ്ങളിലെ ഇമോജികള്‍ തോറ്റുപോകും.
ഗാലറികളില്‍ മുഴങ്ങുന്ന പാട്ടിനനുസരിച്ച് ചുവടുവയ്ക്കുന്ന മറ്റൊരു താരം ഉണ്ട്. ഞാന്‍ കണ്ടിട്ടില്ല. നൂറുകളുടെ എണ്ണത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡിനൊപ്പമെത്തിയ ആളോ കോഹ്ലി. കളിക്കളത്തിലെ ചിരിയെയും കോഹ്ലിയെയും തമ്മില്‍ ഒന്ന് താരതമ്യം ചെയ്തു നോക്കൂ. സച്ചിന്‍ പാവം. ഭാവം പരിമിതം. റണ്ണടിച്ചു കൂട്ടുന്നതില്‍ ഒരു പരിധിയുമില്ല. എന്നാല്‍ 'കോഹ്ലിയോ ഭീകരനാണവന്‍, കൊടും ഭീകരന്‍!'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates