

തൃശൂർ: സംസ്ഥാനത്തെ തുടർഭരണം സംഘടനയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്ന് തുറന്നുസമ്മതിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ ആത്മവിമർശനം. സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾ പലയിടത്തും ശിഥിലീകരിക്കപ്പെട്ടുവെന്നും യുവജന വിഷയങ്ങൾ സജീവമായി ഏറ്റെടുത്ത് ഡിവൈഎഫ്ഐ പഴയ കരുത്തിലേക്ക് മടങ്ങിവരണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിനൊപ്പം സിജെപിയുടെ മുന്നേറ്റം മാതൃകയാക്കണമെന്ന നിർണ്ണായക പരാമർശവും റിപ്പോർട്ടിലുണ്ട്.
സംഘടനയിൽ മെമ്പർഷിപ്പ് പ്രവർത്തനങ്ങളിൽ വലിയ വീഴ്ചയുണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഡിവൈഎഫ്ഐയുടെ മുഖമാസികയിലേക്ക് വരിക്കാരെ ചേർക്കുന്നതിലും സംഘടനയ്ക്ക് വീഴ്ച പറ്റി. കീഴ്ഘടകങ്ങൾക്ക് തനതായ സ്വതന്ത്ര ക്യാമ്പയിനുകൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിൽ ഗുരുതരമായ പോരായ്മകളാണ് സംഭവിച്ചത്. യുവാക്കളെ സംഘടനയോട് കൂടുതൽ അടുപ്പിക്കാനുള്ള ശക്തമായ ശ്രമങ്ങൾ അടിയന്തരമായി ഉണ്ടാകണമെന്നും റിപ്പോർട്ടിൽ അടിവരയിടുന്നു.
എൽഡിഎഫ് സർക്കാരിന്റെ വികസന-ക്ഷേമ നേട്ടങ്ങൾ ജനങ്ങളിലേക്ക് വേണ്ടവിധത്തിൽ എത്തിക്കാൻ സംഘടനയ്ക്ക് സാധിച്ചില്ല. സർക്കാരിന്റെ നേട്ടങ്ങൾ താഴെത്തട്ടിൽ ഫലപ്രദമായി വിശദീകരിക്കാൻ കഴിയാത്തത് തെരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് ഇടയാക്കിയെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നുണ്ട്. യുവജനങ്ങളെ ആകർഷിക്കുന്നതിൽ സിജെപിയുടെ മുന്നേറ്റം മാതൃകയാക്കണമെന്ന് പലതവണയാണ് പ്രവർത്തന റിപ്പോർട്ടിൽ ഓർമ്മിപ്പിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates