ഒപി ടിക്കറ്റെടുക്കാനും ഡോക്ടറെ കാണാനും ഇനി ക്യൂ നില്‍ക്കേണ്ട; എറണാകുളം ജില്ലയിലെ 12 ആശുപത്രികളില്‍ 'ഇ ഹെല്‍ത്ത്' സംവിധാനം

ഇ ഹെല്‍ത്ത് സംവിധാനം നടപ്പാക്കുന്നതോടെ വീട്ടിലിരുന്ന ഓണ്‍ലൈനായി ഒപി ടിക്കറ്റും ഡോക്ടറുടെ അപ്പോയിന്റ്‌മെന്റും എടുക്കാനാകും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി: എറണാകുളം ജില്ലയിലെ 12 ആശുപത്രികളില്‍ കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ഇ ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കുന്നു. സിറ്റി ഇന്‍വെസ്റ്റ്‌മെന്റ് ടു ഇന്നവേറ്റ് ഇന്റഗ്രേറ്റ് ആന്റ് സസ്റ്റെയിന്‍-സിറ്റീസ് എന്ന പദ്ധതിയുടെ ഭാഗമായാണിത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇ ഹെല്‍ത്ത് പദ്ധതി പൂര്‍ത്തിയാക്കിയിരുന്നു. 

ആലുവ ജില്ലാ ആശുപത്രി, മട്ടാഞ്ചേരി വനിതകളുടേയും കുട്ടികളുടേയും ആശുപത്രി, ഫോര്‍ട്ടുകൊച്ചി, തൃപ്പൂണിത്തുറ, കരുവേലിപ്പടി, പള്ളുരുത്തി താലൂക്ക് ആശുപത്രികള്‍, റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി, ഇടപ്പള്ളി, കാക്കനാട് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ഇടക്കൊച്ചി, മങ്ങാട്ടുമുക്ക്, കടവന്ത്ര നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഇ ഹെല്‍ത്ത് പദ്ധതി നടപ്പാക്കുക. 

ഇ ഹെല്‍ത്ത് സംവിധാനം നടപ്പാക്കുന്നതോടെ വീട്ടിലിരുന്ന ഓണ്‍ലൈനായി ഒപി ടിക്കറ്റും ഡോക്ടറുടെ അപ്പോയിന്റ്‌മെന്റും എടുക്കാനാകും. രജിസ്റ്റര്‍ ചെയ്ത രോഗികളുടെ മുഴുവന്‍ വിവരങ്ങളും ആശുപത്രിയില്‍ ഓണ്‍ലൈന്‍ വഴി ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാകും. ഒരേസമയം രോഗികള്‍ക്കും ആശുപത്രികള്‍ക്കും ഇ ഹെല്‍ത്ത് പദ്ധതി പ്രയോജനകരമാണ്. 

സംസ്ഥാനത്തെ 402 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതില്‍ 176 ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം സജ്ജമാക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്. ആരോഗ്യ മേഖലയെ സമ്പൂര്‍ണമായും ഡിജിറ്റലാക്കുകയാണ് ലക്ഷ്യം. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. 

പ്രതിദിനം ഒരു ലക്ഷം പേര്‍ക്ക് ഇ ഹെല്‍ത്ത് സേവനം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രതിദിനം 50,000 ഓണ്‍ലൈന്‍ അപ്പോയ്‌മെന്റ്, 10,000 ലാബ് റിപ്പോര്‍ട്ട് എന്നിവയും ലക്ഷ്യമിടുന്നു. എല്ലാ ആരോഗ്യ സേവനങ്ങളും ഇ ഹെല്‍ത്ത് സംവിധാനത്തിലൂടെ ഒരൊറ്റ കുടക്കീഴില്‍ ഓണ്‍ലൈന്‍ വഴി ചെയ്യാന്‍ കഴിയുന്നു. ഇതിലൂടെ അവരവരുടെ സൗകര്യമനുസരിച്ച് ഡോക്ടറെ കാണാന്‍ സാധിക്കുന്നു. 

സ്മാര്‍ട്ട് ഫോണും കമ്പ്യൂട്ടറും ഉപയോഗിച്ചും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഒ.പി. ക്ലിനിക്കുകള്‍, ഫാര്‍മസി, ലബോറട്ടറി, റേഡിയോളജി എന്നിങ്ങനെ എല്ലാ സേവനങ്ങള്‍ക്കും ടോക്കണ്‍ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ ക്യൂ മാനേജ്‌മെന്റ് സമ്പ്രദായം നടപ്പിലാക്കാന്‍ സാധിക്കും. ലാബ് പരിശോധനാക്കുറിപ്പുകളും പരിശോധനാ ഫലവും ഓണ്‍ലൈനായി നേരിട്ട് ലാബുകളിലും തിരികെ ഡോക്ടര്‍ക്കും ലഭ്യമാകുന്നു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com