

തിരുവനന്തപുരം: സിഎംആർഎൽ പണമിടപാട് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മുൻ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ സുഹൃത്തും വ്യാപാരിയുമായ ഹസൻ വാരിസ് രംഗത്ത്. ഇരുപത്തിരണ്ടുകാരിയായ തന്റെ മകളെ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ച് വ്യാജ മൊഴിയിൽ ഒപ്പിടിപ്പിക്കുകയായിരുന്നു എന്ന് വാരിസ് വെളിപ്പെടുത്തി. മുഹമ്മദ് റിയാസിൽ നിന്ന് താൻ പണം വാങ്ങിയിട്ടില്ലെന്നും വിദേശത്തേക്ക് പണം കടത്തിയിട്ടില്ലെന്നും വ്യക്തമാക്കിയ വാരിസ്, തന്റെ പേരിൽ ഇഡി രേഖപ്പെടുത്തിയ മൊഴി വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഇഡി ഡയറക്ടർക്ക് കത്തയച്ചു. കത്തിന്റെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭ്യമായിട്ടുണ്ട്.
കഴിഞ്ഞ ആഗസ്റ്റ് 18-നാണ് മുഹമ്മദ് റിയാസിന്റെ സുഹൃത്ത് കൂടിയായ ഹസൻ വാരിസിന്റെ വസതിയിൽ ഇഡി വിശദമായ റെയ്ഡ് നടത്തിയത്. ഈ പരിശോധനാ വേളയിലാണ് അന്വേഷണ സംഘം തന്നെ മാനസികമായി പീഡിപ്പിക്കുകയും വ്യാജ മൊഴി ഒപ്പിട്ടുനൽകാൻ നിർബന്ധിക്കുകയും ചെയ്തതെന്ന് വാരിസ് പരാതിയിൽ വ്യക്തമാക്കുന്നു.
"മുഹമ്മദ് റിയാസിൽ നിന്ന് വലിയ തുക കൈപ്പറ്റി ബിസിനസ് ആവശ്യങ്ങൾക്കായി വിദേശത്തേക്ക് കടത്തിയെന്ന തരത്തിലുള്ള ഒരു മൊഴി തയ്യാറാക്കി അവർ എന്റെ മുന്നിൽ വെച്ചു. ഒപ്പിടാൻ വിസമ്മതിച്ചപ്പോൾ 22 വയസ്സുള്ള എന്റെ മകളെ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ ഗത്യന്തരമില്ലാതെയാണ് വ്യാജ മൊഴിയിൽ ഒപ്പിട്ടുനൽകേണ്ടി വന്നത്. റിയാസിൽ നിന്ന് ഞാൻ പണം വാങ്ങുകയോ ദുബായിലേക്ക് പണം കടത്തുകയോ ചെയ്തിട്ടില്ല," വാരിസ് ഇഡി ഡയറക്ടർക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
സിഎംആർഎൽ പണമിടപാട് അന്വേഷണത്തിനിടയിലാണ് മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അനധികൃതമായി പണം കൈപ്പറ്റിയെന്ന വിവരങ്ങൾ ലഭിച്ചതെന്നാണ് ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക്സമർപ്പിച്ച റിപ്പോർട്ടിൽ അവകാശപ്പെടുന്നത്. 2024-25 കാലയളവിൽ മന്ത്രിയായിരിക്കെ റിയാസ് 20.5 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും ഈ തുക സിഎംആർഎല്ലിൽ നിന്നല്ല ലഭിച്ചതെന്നുമാണ് ഇഡി റിപ്പോർട്ട്.
പാർട്ടി നേതാക്കളും സുഹൃത്തുക്കളുമായ നിഖിൽ, ഫൈജാസ് തുടങ്ങിയവരുടെ അക്കൗണ്ടുകൾ വഴിയാണ് പണം വിദേശത്തേക്ക് കടത്തിയതെന്നും ദുബായിൽ പുതിയ കമ്പനി സ്ഥാപിക്കാനും കച്ചവടങ്ങൾ നടത്താനുമാണ് ഈ തുക വിനിയോഗിച്ചതെന്നും ഇഡി ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഈ നിഗമനങ്ങൾക്ക് ആധാരമായി ഇഡി നിരത്തിയ ഹസൻ വാരിസിന്റെ മൊഴിയാണ് ഇപ്പോൾ വാരിസ് തന്നെ പരസ്യമായി തള്ളിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates