

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസ് അന്വേഷണം മുൻമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ ടി വീണയില്‍ മാത്രം ഒതുങ്ങില്ല. സിഎംആര്‍എല്ലില്‍ നിന്നും പണം കൈപ്പറ്റിയ മുഴുവന്‍ പേരിലേക്കും അന്വേഷണം നീളുമെന്നാണ് ഇഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മന്ത്രിസഭയിലെ അംഗങ്ങളും അന്വേഷണ പരിധിയിലുണ്ടെന്നാണ് വിവരം.
സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണയും പിണറായി വിജയനും താമസിക്കുന്ന വീട് ഉള്‍പ്പെടെ 12 ഓളം കേന്ദ്രങ്ങളില്‍ ഇന്നലെ ഇഡി റെയ്ഡ് നടത്തിയിരുന്നു. നിരവധി രേഖകളും ഡിജിറ്റല്‍ തെളിവുകളും ശേഖരിക്കുകയും ചെയ്തു. വീണയുടെ മൂന്ന് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും, മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് സിഎംആര്‍എല്ലില്‍ നിന്നും പണം കൈപ്പറ്റിയ മറ്റുള്ളവരിലേക്കും ഇഡി അന്വേഷണം വ്യാപിക്കുന്നത്. സിഎംആര്‍എല്ലിന്റെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുമെന്നാണ് ഇഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സിഎംആര്‍എല്ലിന്റെ പക്കല്‍ നിന്നും നേരത്തെ പിടിച്ചെടുത്ത ഡയറികളില്‍ നിന്നും ഏതാനും ചുരുക്കപ്പേരുകള്‍ കണ്ടെത്തിയിരുന്നു. ഇപ്പോഴത്തെ യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ അടക്കം സിഎംആര്‍എല്ലുമായ സാമ്പത്തിക ഇടപാടുകളും പരിശോധിക്കാനൊരുങ്ങുന്നത്.
സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട മുഴുവന്‍ സാമ്പത്തിക ഇടപാടു രേഖകളും വിശദമായി പരിശോധിച്ചശേഷം, ഇതുമായി ബന്ധപ്പെട്ടവരെ സമന്‍സ് അയച്ച് വിളിച്ചു വരുത്തി ഇഡി ചോദ്യം ചെയ്യുമെന്നാണ് സൂചന. കണ്ടെടുത്ത രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം ആദ്യഘട്ടത്തില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിനു വിളിപ്പിക്കാനായിരുന്നു ഇ ഡി ആലോചിച്ചിരുന്നത്. ഇതിനുശേഷം വീണയെ വിളിച്ചു വരുത്തിയാല്‍ മതിയെന്നും തീരുമാനമുണ്ടായിരുന്നു. എന്നാല്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയ സാഹചര്യത്തില്‍ ഉടന്‍ വീണയ്ക്ക് സമന്‍സ് അയച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates