പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ട കൊലയ്ക്ക് ശേഷം നടത്തിയ പൈശാചിക കൃത്യങ്ങൾ വിവരിച്ച് കേസിലെ പ്രതികൾ. കൊലപ്പെടുത്തിയ സ്ത്രീകളുടെ മാംസം കുക്കറിൽ വേവിച്ച് കഴിച്ചതായി പ്രതികൾ വെളിപ്പെടുത്തി. വേവിച്ച മാംസം ലൈല ഒഴികെ മറ്റ് രണ്ട് പ്രതികളുമാണ് കഴിച്ചതെന്നും മൊഴിയിൽ പറയുന്നു.
പത്ത് കിലോയോളം മാംസം ഫ്രിഡ്ജിൽ സൂക്ഷിച്ചു. റോസ്ലിന്റേയും പത്മയുടേയും ശരീര ഭാഗങ്ങൾ ഇത്തരത്തിൽ സൂക്ഷിച്ചതായും ഇവ പിന്നീട് മറ്റൊരു കുഴിയിൽ നിക്ഷേപിച്ചതായും ലൈലയുടെ മൊഴിയിലുണ്ട്. ഫ്രിഡ്ജിൽ മാംസം സൂക്ഷിച്ചതിന്റെ തെളിവുകൾ കണ്ടെത്തി.
മാംസം വേവിച്ച പാത്രങ്ങൾ തെളിവെടുപ്പിനിടെ ലൈല തന്നെ അന്വേഷണ സംഘത്തിന് ചൂണ്ടിക്കാണിച്ചു നൽകി. ആന്തരികാവയവങ്ങളും മാറിടമടക്കമുള്ള ഭാഗങ്ങളുമാണ് വേവിച്ചത്.
മൃതദേഹങ്ങൾ വെട്ടിനുറുക്കിയത് ഭഗവൽ സിങും ലൈലയും ചേർന്നാണ്. തിരുമ്മൽ കേന്ദ്രത്തിൽ വച്ചാണ് ഇത്തരത്തിൽ ശരീരങ്ങൾ വെട്ടിനുറുക്കിയത്. കൊലയ്ക്ക് ശേഷം ഷാഫി പുറത്തേയ്ക്ക് പോയെന്നും മൊഴിയിൽ പറയുന്നു. മൃതദേഹങ്ങൾ മുറിക്കാനുപയോഗിച്ച ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.
മണിക്കൂറുകൾ നീണ്ട പരിശോധനയിൽ 40തോളം തെളിവുകൾ ഫോറൻസിക് സംഘം ശേഖരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ വലിച്ചിഴച്ചതിന്റെ തെളിവുകളും ഷാഫിയുടെ നിർണായക വിരലടയാളങ്ങളും കണ്ടെത്തി. വീടിന്റെ ഭിത്തിയിൽ രക്തം തെറിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഇരട്ടക്കൊലപാതകങ്ങൾ നടന്ന സ്ഥലത്ത് പൊലീസ് പരിശോധന തുടരുന്നതിനിടെയാണ് ലൈലയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തത്. പരിശോധനയിൽ കൊലയ്ക്ക് ഉപയോഗിച്ചു എന്നു കരുതുന്ന ആയുധങ്ങൾ കണ്ടെത്തി. കേസിൽ നിർണായകമായേക്കാവുന്ന തെളിവുകളാണ് കണ്ടെത്തിയിരിക്കുന്നത്. കൊലയ്ക്ക് ഉപയോഗിച്ചതായി കരുതുന്ന നാല് കറിക്കത്തികളും ഒരു വെട്ടുകത്തിയുമാണ് കിട്ടിയത്.
ആയുധങ്ങളിൽ പ്രതികളുടേതെന്ന് സംശയിക്കുന്ന വിരലടയാളങ്ങൾ പതിഞ്ഞതായി സൂചനകളുണ്ട്. വീടിനോട് ചേർന്നുള്ള ചികിത്സാ കേന്ദ്രത്തിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ആയുധങ്ങളിലും ഫ്രിഡ്ജിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. കെമിക്കൽ പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. ആരുടേതാണെന്ന് തിരിച്ചറിയാൻ കൂടുതൽ പരിശോധന നടത്തും.
അതിനിടെ ഇരട്ടക്കൊലപാതകങ്ങൾ നടന്ന ഭഗവൽ സിങ്ങിന്റെ വീട്ടിൽ പൊലീസ് ഡമ്മി പരീക്ഷണവും നടത്തിയിരുന്നു. കൊച്ചി പൊലീസിന്റെ നിർദേശാനുസരണം ആറന്മുള പൊലീസാണ് സ്ത്രീയുടെ ഡമ്മി പരീക്ഷണത്തിനായി എത്തിച്ചത്. പ്രതികളെ വീടിന് അകത്തെത്തിച്ച് കൊലപാതകം പുനരാവിഷ്‌കരിക്കുമെന്നാണ് വിവരം.
പ്രതി ഭഗവൽ സിങ്ങിന്റെ വീട്ടിൽ ഉച്ചയോടെയാണ് പരിശോധന തുടങ്ങിയത്. പ്രത്യേക വൈദഗ്ധ്യം നേടിയ മായ, മർഫി എന്നീ പൊലീസ് നായ്കളെ ഉപയോഗിച്ചായിരുന്നു പരിശോധന. പരിശോധനയിൽ വീട്ടുവളപ്പിൽ നിന്നും ഒരു അസ്ഥിക്കഷണം കണ്ടെത്തി. റോസ്‌ലിന്റെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തു നിന്നാണ് എല്ലിൻ കഷണം ലഭിച്ചത്. ഇത് മനുഷ്യരുടേതാണോ, മൃഗങ്ങളുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. കണ്ടെടുത്ത അസ്ഥിക്കഷണം ഫൊറൻസിക് ലാബിൽ വിദഗ്ധ പരിശോധനയ്ക്ക് അയക്കും.
പുരയിടത്തിൽ മണ്ണിളകിയ പ്രദേശങ്ങളിലെല്ലാം പൊലീസ് അടയാളപ്പെടുത്തി പരിശോധന നടത്തുകയാണ്. ആറോളം സ്ഥലങ്ങളിലാണ് പൊലീസ് മാർക്ക് ചെയ്തിട്ടുള്ളത്. വീടിന്റെ പലഭാഗങ്ങളിലായി മഞ്ഞൾ നട്ടിട്ടുണ്ട്. സാധാരണ മഞ്ഞൾ കൃഷി ചെയ്യുന്ന രീതിയിലല്ല ഇത്. പല ഭാഗങ്ങളിലായി കുറച്ചു കുറച്ചായി നട്ടിരിക്കുകയാണ്. ഈ സ്ഥലങ്ങളിൽ മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
മഞ്ഞൾ ചെടികൾ കൂടുതൽ നട്ടുവെച്ചിട്ടുള്ള ഭാഗത്തെത്തിയപ്പോൾ നായ കുരക്കുകയും മണം പിടിക്കുകയും ചെയ്തതോടെയാണ് ഇവിടെ കുഴിയെടുത്ത് പരിശോധിക്കാൻ പൊലീസ് അടയാളപ്പെടുത്തിയത്. ആദ്യ മൃതദേഹം കണ്ടെത്തിയ ഭാഗത്തും ഒരു നായ മണം പിടിച്ച് അൽപ്പനേരം നിന്നു. അതിന് ശേഷം ഒരു ചെമ്പകം വളർന്ന് നിൽക്കുന്ന ഭാഗത്തും നായ മണം പിടിച്ച് നിന്നു. ഈ ഭാഗവും പൊലീസിന്റെ സഹായിയായ സോമൻ അടയാളപ്പെടുത്തി. നായ മണം പിടിച്ച് നിൽക്കുന്ന സ്ഥലത്ത് അടയാളങ്ങളിട്ട് ഇവിടെ പ്രതികളെയെത്തിച്ച് അന്വേഷണ സംഘം വിവരങ്ങൾ തേടുന്നുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates