

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ ഡോക്ടര്‍ പൊലീസ് ക്യാംപിലെത്തി പരിശോധിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗം മേധാവിയാണ് ചോദ്യം ചെയ്യലിനായി പ്രതിയെ പാര്‍പ്പിച്ചിട്ടുള്ള മാലൂര്‍കുന്ന് പൊലീസ് ക്യാംപിലെത്തി പരിശോധിച്ചത്. ഷാറൂഖിന് കാര്യമായ ശാരീരിക പ്രശ്‌നങ്ങളില്ല എന്നാണ് ഡോക്ടറുടെ വിലയിരുത്തലെന്നാണ് സൂചന.
ശാരീരികമായ അവശതകളുണ്ടെന്ന് പ്രതി പറഞ്ഞ സാഹചര്യത്തിലാണ് പൊലീസ് മെഡിക്കല്‍ സഹായം തേടിയത്. അതേസമയം പൊലീസിന്റെ ചോദ്യം ചെയ്യലിനോട് പ്രതി പൂര്‍ണമായും സഹകരിക്കുന്നില്ല എന്നാണ് സൂചന. താനാണ് തീവെച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ആക്രമണം നടത്തിയത് ഒറ്റയ്ക്കാണെന്നും സംഭവത്തിന് പിന്നില്‍ മറ്റാരുമില്ലെന്നും പ്രതി ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്.
അതേസമയം ഷാറൂഖ് സെയ്ഫി നിരവധി സിം കാര്‍ഡുകള്‍ ഉപയോഗിച്ചിട്ടുള്ളതായി പൊലീസ് കണ്ടെത്തി. ഡല്‍ഹിയിലേക്കും മുംബൈയിലേക്കും ഫോണ്‍കോളുകള്‍ പോയിട്ടുണ്ട്. അവസാനം വിളിച്ച നമ്പറുകളെല്ലാം സ്വിച്ച് ഓഫ് ആയ നിലയിലാണ്. ഷാറൂഖ് സെയ്ഫിയുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍, സോഷ്യല്‍ മീഡിയ ചാറ്റുകള്‍, സെയ്ഫിയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെ വിശദാംശങ്ങള്‍ എന്നിവയെല്ലാം സംശയകരമാണെന്നും കേന്ദ്ര ഏജന്‍സികള്‍ സൂചിപ്പിക്കുന്നു.
ഷാറൂഖ് സെയ്ഫിക്ക് കേരളത്തില്‍ ആരുടെയൊക്കെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രാവിലെ ഷൊര്‍ണൂരിലെത്തിയ ഷാറൂഖ് വൈകീട്ട് 7.19 വരെ ചെലവഴിച്ചിട്ടുണ്ട്. ഈ സമയത്തെല്ലാം എവിടെയെല്ലാം പോയി, എന്തൊക്കെയായിരുന്നു ചെയ്തത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത ലഭിക്കേണ്ടതുണ്ട്. ഷാറൂഖ് പെട്രോള്‍ വാങ്ങാന്‍ പോയ ഓട്ടോ ഡ്രൈവറെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പമ്പിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
അക്രമി എന്തിന് കേരളം തെരഞ്ഞെടുത്തു?; ലോക്കല്‍ ട്രെയിന്‍ എന്തുകൊണ്ട് തെരഞ്ഞെടുത്തു?, എലത്തൂരില്‍ വെച്ച് ആക്രമണം നടത്താന്‍ തീരുമാനിച്ചു എന്നീ കാര്യങ്ങളിലാണ് പൊലീസ് കൂടുതല്‍ വ്യക്തത തേടുന്നത്. പാലത്തിന് മുകളില്‍ വെച്ച് ആക്രമണം നടത്തിയത് ഡി1, ഡി2 കോച്ചുകളിലെ മുഴുവന്‍ ആളുകളും കൊല്ലപ്പെടണം എന്ന ഉദ്ദേശത്തോടു കൂടിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കൃത്യത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണവും ഗൂഢാലോചനയുമുണ്ട്. എലത്തൂരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഡിപ്പോയുള്ളതിനാല്‍ തീ ആളിപ്പടര്‍ന്നാല്‍ വന്‍ദുരന്തത്തിന് വഴി വെക്കുമായിരുന്നുവെന്നും അന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates