ആടിനെ മോഷ്ടിച്ചുവെന്ന് പറഞ്ഞതിന് വയോധിക ദമ്പതികളെ കൊലപ്പെടുത്തി; ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടയാളെ ഹൈക്കോടതി വെറുതെ വിട്ടു

സാഹചര്യത്തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചിരിക്കുന്നതെന്നും കൊലപാതകത്തില്‍ പ്രതിക്കുള്ള പങ്ക് തെളിയിക്കുന്ന മറ്റ് തെളിവുകളൊന്നും ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതി
High court of kerala
ഹൈക്കോടതി ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി: പത്തനംതിട്ടയില്‍ വയോധികരായ രണ്ടു പേരെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചയാളെ ഹൈക്കോടതി വെറുതെ വിട്ടു. പത്തനംതിട്ട പൊലീസ് സ്റ്റേഷനു സമീപം മുനിസിപ്പാലിറ്റിയുടെ സ്ഥലത്തു താമസിച്ചിരുന്ന ഏലിക്കുട്ടിയെയും സഹായി പ്രഭാകരനേയും കൊലപ്പെടുത്തിയ കേസിലെ പ്രതി വാഴമുട്ടം സ്വദേശി ആനന്ദകുമാറിനെയാണ് കോടതി വെറുതെ വിട്ടത്.

സാഹചര്യത്തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചിരിക്കുന്നതെന്നും കൊലപാതകത്തില്‍ പ്രതിക്കുള്ള പങ്ക് തെളിയിക്കുന്ന മറ്റ് തെളിവുകളൊന്നും ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പത്തനംതിട്ട അഡി. സെഷന്‍സ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. മറ്റു കേസുകളില്‍ പ്രതിയല്ലെങ്കില്‍ ആനന്ദകുമാറിനെ വിട്ടയയ്ക്കാനും കോടതി നിര്‍ദേശിച്ചു.

2007 ഒക്ടോബര്‍ മൂന്നിനാണ് സംഭവം. ആടിനെ വളര്‍ത്തി ജീവിച്ചിരുന്ന ഏലിക്കുട്ടിയോടും പ്രഭാകരനോടും പ്രതിക്ക് മുന്‍വൈരാഗ്യം ഉണ്ടായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ വാദം. തന്റെ ആടിനെ മോഷ്ടിച്ചത് ആനന്ദകുമാറാണെന്ന് ഏലിക്കുട്ടി ആരോപിച്ചതിലുള്ള വൈരാഗ്യം നിമിത്തമായിരുന്നു ഇത്. സംഭവ ദിവസം രാവിലെ 10 മണിയോടെ ശ്മശാന പരിസരത്ത് ആടുമേയ്ക്കുകയായിരുന്ന ഏലിക്കുട്ടിയെ കഴുത്തില്‍ തുണിമുറുക്കി കൊലപ്പെടുത്തിയശേഷം പ്രതി ചതുപ്പില്‍ ചവിട്ടിതാഴ്ത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കുറച്ചു കഴിഞ്ഞപ്പോള്‍ ഏലിക്കുട്ടിയെ അന്വേഷിച്ചുവന്ന പ്രഭാകരനെ പ്രതി ടൈല്‍ കഷണംകൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയശേഷം കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവെന്നും പ്രോസിക്യൂഷന്‍ പറയുന്നു. പ്രഭാകരന്റെ മൃതശരീരം ഒക്ടോബര്‍ ആറിനും ഏലിക്കുട്ടിയുടേത് ഒമ്പതിനുമാണ് കണ്ടെത്തിയത്. 15ന് പ്രതി അറസ്റ്റിലായി.

താന്‍ ഏലിക്കുട്ടിയുടെ ആടിനെ മോഷ്ടിച്ച് അതിന്റെ മാംസം ഭക്ഷിച്ചെന്ന് തങ്ങള്‍ ഒരുമിച്ച് ജയിലില്‍ കിടന്നപ്പോള്‍ പ്രതി പറഞ്ഞിട്ടുണ്ട് എന്ന മൂന്നാം സാക്ഷിയുടെ മൊഴിയാണ് പ്രോസിക്യൂഷന്‍ അടിസ്ഥാനമാക്കിയത്. പ്രതിയെ സംഭവദിവസം കൊലപാതകം നടന്ന സ്ഥലത്ത് കണ്ടെന്നും മൊഴിയുണ്ട്. എന്നാല്‍ ഇതൊന്നും കേസുമായി പ്രതിയെ ബന്ധിപ്പിക്കുന്ന തെളിവുകളല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സാക്ഷിമൊഴികളെ സാധൂകരിക്കുന്ന മറ്റു തെളിവുകളൊന്നും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com