തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ആവേശം പകരാൻ സൗജന്യ ഊബർ യാത്രയും ഹൽവ വിതരണവും പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ 9നു നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ ആകർഷിക്കാനാണ് വ്യത്യസ്ത പദ്ധതികൾക്ക് രൂപം നൽകുന്നത്. സപ്ലൈകോ വഴി ഒരു രൂപക്ക് അരിപ്പൊടിയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഓരോവോട്ടും നിർണ്ണായകമാണെന്ന ആശയവുമായി റാപ്പ് സോങ്ങും കമ്മീഷൻ പുറത്തിറക്കിയിരുന്നു.
യുവ വോട്ടർമാരെ പോളിങ് ബൂത്തുകളിലെത്തിക്കാൻ സ്റ്റാർബക്സ്, കഫെ കോഫി ഡേ തുടങ്ങിയ ഭക്ഷ്യശൃംഖലകളിൽ ഇളവുകളും ഓൺലൈൻ ഡെലിവറി ആപ്പുകളായ സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ്, ഡൊമിനോസ് എന്നിവയിലൂടെ സന്ദേശങ്ങളും ഉപയോഗപ്പെടുത്തുന്നത് പരിഗണനയിലാണ്. എഐ വീഡിയോകൾ, സോഷ്യൽ മീഡിയ റീലുകൾ, വിവിധ മത്സരങ്ങൾ എന്നിവയിലൂടെ പുതുതലമുറയെ തെരഞ്ഞെടുപ്പിൽ സജീവമാക്കാനുള്ള ശ്രമത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.
കേരളത്തിൽ 18 നും 30 നും ഇടയിൽ പ്രായമുള്ള 50 ലക്ഷത്തോളം വോട്ടർമാരാണുള്ളത്. എന്നാൽ പലർക്കും തെരഞ്ഞെടുപ്പിൽ താല്പര്യമില്ലെന്നും വോട്ടർപട്ടികയിൽ പേരുണ്ടെങ്കിൽ പോലും വോട്ടുചെയ്യാനെത്തില്ലെന്നും കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ (CEO) രത്തൻ യു ഖേൽക്കർ പറഞ്ഞു. ഒരു വോട്ടുകൊണ്ടൊന്നും ഇവിടെ മാറ്റമുണ്ടാകില്ലെന്നാണ് അവർ വിശ്വസിക്കുന്നത്. എന്നാൽ അത് തിരുത്താനും വോട്ടെടുപ്പിലേക്ക് അവരെ എത്തിക്കാനുമാണ് ശ്രമമെന്നും ഖേൽക്കർ കൂട്ടിച്ചേർത്തു.
കന്നിവോട്ടർമാർക്ക് വോട്ടുരേഖപ്പെടുത്തിയ ശേഷം അവരവരുടെ ബൂത്തുകളിൽനിന്നും പ്രത്യേക ഹൽവാ പാക്കറ്റുകൾ ലഭിക്കും. അതിനായി ഓരോ ജില്ല തെരഞ്ഞെടുപ്പ് ഓഫീസിലും ഇരുനൂറു പാക്കറ്റുകൾവീതം ഇതിനകം എത്തിച്ചിട്ടുണ്ട്. ബൂത്ത് ലെവൽ ഓഫീസർമാരും (ബിഎൽഒ) വളണ്ടിയർമാരും കന്നി വോട്ടർമാരെ പരിശോധിച്ച് പാക്കറ്റുകൾ വിതരണം ചെയ്യും. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ രണ്ടുകിലോമീറ്റർ ചുറ്റളവിലുള്ള പോളിങ് സ്റ്റേഷനുകളിലേക്ക് ഊബർ സൗജന്യയാത്ര വാഗ്ദാനം ചെയ്തതായും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കടുത്ത ചൂടിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളും ഓരോ പോളിങ് ബൂത്തിലും ഉറപ്പുവരുത്തുമെന്നും ദീർഘനേരം വെയിലത്തു വരിനിന്നു വോട്ടു ചെയ്യണ്ട അവസ്ഥ ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസങ്ങളായ ഏപ്രിൽ 10,11 തീയതികളിൽ ഒരു രൂപക്ക് അരിപ്പൊടി നൽകുമെന്ന് സപ്ലൈകോ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾ ഫലം കാണുമെന്നും യുവജനങ്ങളുടെ വോട്ടുകൾ ഇത്തവണ മാറ്റംകൊണ്ടുവരുമെന്നും ഖേൽക്കർ പ്രതികരിച്ചു.
ഹോം വോട്ടിങ്ങിനു അർഹരായ 2.07 ലക്ഷം പേരാണ് സംസ്ഥാനത്തുള്ളത്. 2.15 ലക്ഷം പേർ പോസ്റ്റൽ ബാലറ്റ് വഴിയും വോട്ടു ചെയ്യും. ഹോം വോട്ടിങ് ഏപ്രിൽ നാലോടെയും പോസ്റ്റൽ വോട്ടിങ് ഏപ്രിൽ ഒൻപതോടെയും പൂർത്തിയാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates