പാടങ്ങളില്‍ നിന്ന് നെല്ല് സംഭരിക്കുന്നു എന്ന് ഉറപ്പാക്കണം; ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം, പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍

പാടങ്ങളില്‍ ശേഖരിച്ചിരിക്കുന്ന നെല്ല് മില്ല് ഉടമകള്‍ രണ്ടു ദിവസത്തിനിടെ പൂര്‍ണമായും സംഭരിക്കണമെന്നും ഇക്കാര്യത്തിലുള്ള അലംഭാവം ഗൗരവമായി കാണുമെന്നും സര്‍ക്കാര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read



തിരുവനന്തപുരം:  പാടങ്ങളില്‍ ശേഖരിച്ചിരിക്കുന്ന നെല്ല് മില്ല് ഉടമകള്‍ രണ്ടു ദിവസത്തിനിടെ പൂര്‍ണമായും സംഭരിക്കണമെന്നും ഇക്കാര്യത്തിലുള്ള അലംഭാവം ഗൗരവമായി കാണുമെന്നും സര്‍ക്കാര്‍. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കൊയ്ത്തുമായും നെല്ല് സംഭരണവുമായും ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ഭക്ഷ്യ സിവില്‍ സര്‍വ്വീസ്, കൃഷിവകുപ്പ് മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് നിര്‍ദേശം. 

ആവശ്യമെങ്കില്‍ താല്‍ക്കാലിക സ്‌റ്റോറേജ് സംവിധാനം ജില്ല ഭരണകൂടത്തിന്റെ സഹായത്തോടെ ഏര്‍പ്പെടുത്തുവാന്‍ യോഗം നിര്‍ദേശം നല്‍കി. നെല്ലിന്റെ ഇനം, ഗുണമേന്മ എന്നിവ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉയരുകയാണെങ്കില്‍ ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്നും യോഗത്തില്‍ സംബന്ധിച്ച ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലാ കലക്ടര്‍മാര്‍ക്ക് യോഗം നിര്‍ദേശം നല്‍കി.

നെല്‍പ്പാടങ്ങളില്‍ നിന്ന് യഥാസമയം നെല്ല് സംഭരിക്കുന്നു എന്നുറപ്പാക്കാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ,പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കുവാനും തീരുമാനമായി. ബന്ധപ്പെട്ട കൃഷി ഓഫീസര്‍, നെല്ല് സംഭരണ ഓഫീസര്‍, ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തുന്ന ഒരു ഡെപ്യൂട്ടി കലക്ടര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിച്ച് തല്‍സ്ഥിതി എല്ലാ ദിവസവും ജില്ലാ കലക്ടറെ അറിയിക്കുവാനും തീരുമാനമായി. കൂടാതെ കൃഷി വകുപ്പ് സെക്രട്ടറി, ഭക്ഷ്യ പൊതു വിതരണ സെക്രട്ടറി, കൃഷി ഡയറക്ടര്‍, സിവില്‍ സപ്ലൈസ് ഡയറക്ടര്‍ എന്നിവരടങ്ങുന്ന ഒരു ഉന്നതതല സമിതി എല്ലാ രണ്ടു ദിവസങ്ങളിലും ജില്ലാ കലക്ടറുമാരുമായി ബന്ധപ്പെട്ട് സ്ഥിതി വിശകലനം ചെയ്ത് മന്ത്രിമാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുവാനും യോഗം നിര്‍ദേശം നല്‍കി. 

കൊയ്ത്ത് ഇനിയും പൂര്‍ത്തിയാക്കുവാനുള്ള പാടശേഖരങ്ങളില്‍ അനുയോജ്യമായ കൊയ്ത്ത് മെതിയന്ത്രം എത്തിക്കുവാനുള്ള നടപടികള്‍ ഉടനടി കൈക്കൊള്ളുവാനും കാലവര്‍ഷം ആരംഭിക്കുന്നതിന്റെ മുമ്പ് തന്നെ കൊയ്ത്ത്, സംഭരണം എന്നിവ പൂര്‍ത്തീകരിക്കുവാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുവാനും നിര്‍ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com