'ജനക്ഷേമ മുന്നണി', ആം ആദ്മി-ട്വന്റി ട്വന്റി സഖ്യം പ്രഖ്യാപിച്ചു; ഇനി കേരളമെന്ന് കെജരിവാള്‍

ഡല്‍ഹയിലെ നേട്ടങ്ങള്‍ ദൈവത്തിന്റെ മാജിക്കാണ് കേരളത്തിലും ഇത് സാധ്യമാണ്.
കിഴക്കമ്പലത്തെ യോഗത്തില്‍ കെജരിവാള്‍ സംസാരിക്കുന്നു
കിഴക്കമ്പലത്തെ യോഗത്തില്‍ കെജരിവാള്‍ സംസാരിക്കുന്നു


കൊച്ചി:ട്വന്റിട്വന്റിയുമായുള്ള സഖ്യപ്രഖ്യാപനം നടത്തി ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍. കേരളത്തിലും സര്‍ക്കാര്‍ രൂപീകരിക്കാനുകുമെന്ന് കിഴക്കമ്പലത്തെ ജനസംഗമത്തില്‍ കെജരിവാള്‍ പറഞ്ഞു. ഡല്‍ഹയിലെ നേട്ടങ്ങള്‍ ദൈവത്തിന്റെ മാജിക്കാണ് കേരളത്തിലും ഇത് സാധ്യമാണ്. ഡല്‍ഹിയിലേത് പോലെ എല്ലാം കേരളത്തിലും വേണ്ടേയെന്ന് കെജരിവാള്‍ ചോദിച്ചു.

ജനക്ഷേമമുന്നണി എന്നാണ് കേരളം പിടിക്കാനായി ട്വന്റിട്വന്റി ആംആദ്മി പാര്‍ട്ടി രൂപീകരിച്ച സഖ്യത്തിന്റെ പേര്. യോഗത്തില്‍ കെജരിവാള്‍ ഡല്‍ഹിയിലെ വികസനനേട്ടങ്ങള്‍ ഒന്നൊന്നായി എണ്ണിപ്പറയുകയും ചെയ്തു. ആദ്യം ഡല്‍ഹി, പിന്നെ പഞ്ചാബ്, അടുത്തത് കേരളം എന്ന് കെജരിവാള്‍ പറഞ്ഞു. ഇന്നത്തെ പൊതുയോഗത്തില്‍ കിറ്റക്‌സ് നേതാവ് സാബുജേക്കബിനെ വാനോളം പ്രശംസിക്കുകയും ചെയ്തു.


ഡല്‍ഹിയില്‍ എന്തിനും കൈക്കൂലി നല്‍കണമായിരുന്നു. എഎപി അധികാരത്തിലെത്തിയതോടെ ഡല്‍ഹിയില്‍ അഴിമതി ഇല്ലാതായി. കേരളത്തിലെയും അഴിമതി ഇല്ലാതാക്കണ്ടെയെന്നും കിഴക്കമ്പലത്ത് നടന്ന പൊതുയോഗത്തില്‍ കെജരിവാള്‍ ചോദിച്ചു. 

കേരളം പിടിക്കാന്‍ പ്രവര്‍ത്തകര്‍ക്കു ഇന്ന് കൊച്ചി താജ് മലബാര്‍ ഐലന്‍ഡ് ഹോട്ടലില്‍ ചേര്‍ന്ന സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തില്‍ കേജ്രിവാള്‍ ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഒന്‍പതു വര്‍ഷം നീണ്ട പ്രവര്‍ത്തനങ്ങള്‍ കാര്യമായ ചലനം സൃഷ്ടിക്കാത്ത സാഹചര്യത്തില്‍ നേതാക്കന്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും കൃത്യമായ ടാര്‍ഗറ്റ് നല്‍കി ഫലം കണ്ടെത്താനാണു നീക്കം. 

നേട്ടമുണ്ടാക്കാനാകാത്ത നേതാക്കളെ മാറ്റിനിര്‍ത്തി പുതുമുഖങ്ങളെ കണ്ടെത്തി നേതൃനിരയിലേയ്ക്കു കൊണ്ടുവരുമെന്നും കേജ്‌രിവാള്‍ നേതാക്കളെ അറിയിച്ചിട്ടുണ്ട്. വാര്‍ഡ് തലത്തില്‍ എഎപിയുടെ കമ്മിറ്റികള്‍ രൂപീകരിച്ചായിരിക്കും തുടര്‍ പ്രവര്‍ത്തനം. നിലവില്‍ പഞ്ചായത്ത് കമ്മിറ്റികള്‍ വരെ ഉണ്ടെങ്കിലും സജീവമല്ല. മിക്ക മണ്ഡലങ്ങളിലും പഞ്ചായത്തു കമ്മിറ്റികള്‍ പോലും ഇല്ലാത്ത സാഹചര്യവുമുണ്ട്. ഈ സാഹചര്യത്തിലാണു നിലവിലുള്ള കമ്മിറ്റികളെ പുനരുജ്ജീവിപ്പിക്കാനും വാര്‍ഡു കമ്മിറ്റികള്‍ രൂപീകരിച്ച് അടിസ്ഥാന തലത്തില്‍നിന്നു പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ട്വന്റി ട്വന്റിയുടെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റും ഗോഡ്‌സ് വില്ലയിലും കിഴക്കമ്പലത്തെത്തിയ കെജരിവാള്‍ സന്ദര്‍ശനം നടത്തി. കിറ്റക്‌സ് എംഡി സാബു എം ജേക്കബും ഒപ്പമുണ്ടായിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സാബു എം ജേക്കബ് കെജരിവാളിനോട് വിശദീകരിച്ചു.

ശനിയാഴ്ച വൈകുന്നേരാണ് കെജ്രിവാള്‍ കേരളത്തിലെത്തിയത്. തുടര്‍ന്ന് ഞായറാഴ്ച നടന്ന ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന സമിതി യോഗത്തിലും അരവിന്ദ് കെജരിവാള്‍ പങ്കെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com