

കൊല്ലം: കര്‍ണാടകയിലെ കുടകില്‍ മലയാളി ദമ്പതികളെയും മകളെയും റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരവൂര്‍ കൂനയില്‍ ചാമവിള വീട്ടില്‍ ബാബുസേനന്റെയും കസ്തൂര്‍ബായിയുടെയും മകന്‍ വിനോദ് ബാബുസേനന്‍ (43), ഭാര്യ ജിബി ഏബ്രഹാം (38), മകള്‍ ജെയ്ന്‍ മരിയ ജേക്കബ് (11) എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് വിനോദ് ബാബുസേനന്‍ വിമുക്തഭടനും ഭാര്യ ജിബി തിരുവല്ലയിലെ കോളജ് അദ്ധ്യാപികയുമാണ്. തിരുവല്ലയില്‍ ഇവര്‍ ചില സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ ഉള്‍പ്പെട്ടിരുന്നതായും വിവരമുണ്ട്. കുടുംബവുമൊത്ത് ഡല്‍ഹിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ജിബി കോളേജില്‍ നിന്ന് ലീവ് എടുത്തത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇരുവരുടേയും രണ്ടാം വിവാഹമാണ്. മകള്‍ ജെയ്ന്‍ മരിയ ജേക്കബ് ജിബിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ്. വിനോദിനും ആദ്യ വിവാഹത്തില്‍ ഒരു കുട്ടിയുണ്ട്.
മാതാപിതാക്കളെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലും മകളെ കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ നിഗമനം. മടിക്കേരി റൂറല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കേസ് റജിസ്റ്റര്‍ ചെയ്തു.
മടിക്കേരിയിലെ റിസോര്‍ട്ടില്‍ വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണു മൂവരും എത്തിയത്. കാറിലാണ് എത്തിയത്. പിറ്റേന്നു രാവിലെ ചെക്ക്ഔട്ട് ചെയ്യുമെന്നു പറഞ്ഞിരുന്നെങ്കിലും 11 മണിയായിട്ടും ആരെയും പുറത്തു കണ്ടില്ല. ഇതോടെ സംശയം തോന്നിയ ജീവനക്കാര്‍ വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. ഇതോടെ ജനല്‍ തുറന്നു നോക്കിയപ്പോഴാണ് ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
