

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് അതിവേഗ പാത അനിവാര്യമാണെന്ന് സിപിഎം നേതാവ് തോമസ് ഐസക്ക്. കെ റെയിൽ പദ്ധതി റദ്ദാക്കിയ യുഡിഎഫ് സർക്കാർ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ റെയിലിനെ യുഡിഎഫ് തുടക്കം മുതൽ എതിർത്തവരാണ്. അതുകൊണ്ട് അത് വേണ്ടെന്ന് വെച്ചതിൽ അത്ഭുതമില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.
കേരളത്തിൽ അതിവേഗ പാതവേണോ എന്ന കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണം. കേരളത്തിലുള്ളവരെല്ലാം കാറെടുത്ത് തെക്ക് വടക്ക് ഓടണമെന്നാണോ ഇവർ പറയുന്നത്. റോഡ് മുഖേന ദീർഘദൂര യാത്ര ചെയ്യുന്നവരെ ട്രെയിനിലേക്ക് മാറ്റാൻ പറ്റണം. അങ്ങനെ സാധിക്കണമെങ്കിൽ അതിവേഗ റെയിൽപാത വേണം. തോമസ് ഐസക്ക് പറഞ്ഞു.
കേരളത്തിന്റെ വികസനത്തിന് മുന്നോട്ടുള്ള പോക്കിന് അതിവേഗ പാത അനിവാര്യമാണ്. കെ റെയിൽ എന്ന പേരാണ് കുഴപ്പമെങ്കിൽ, വേണമെങ്കിൽ രാഗാ റെയിൽ എന്ന് പദ്ധതിക്ക് പേരിട്ടാലും കുഴപ്പമില്ല. അതിവേഗ റെയിൽ വേണ്ടെങ്കിൽ ബദൽ എന്താണെന്ന് സർക്കാർ പറയണം. ഖജനാവില്‍ നയാപൈസയില്ലെന്ന് പറയുന്നവര്‍ ആശവേതന വര്‍ധനവ്, ക്ഷേമപെന്‍ഷന്‍ എന്നിവ എങ്ങനെ നല്‍കുമെന്നും തോമസ് ഐസക് ചോദിച്ചു.
കേരളത്തിന്റെ വളർച്ച 25 വർഷത്തേക്ക് മുൻകൂട്ടി കണ്ട് പ്ലാൻ ചെയ്ത പദ്ധതിയായിരുന്നു കെ റെയിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കേന്ദ്ര സർക്കാർ അനുമതി ലഭിക്കാത്തതിനെ തുടർന്ന് പാതിവഴിയിൽ നിന്നുപോയി.അതിപ്പോൾ പൂർണ്ണമായും നിർത്തലാക്കി എന്ന് മാത്രമെയുള്ളുവെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates