

കാസര്‍കോട്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് പതിനാറുകാരി മരിച്ച സംഭവത്തില്‍ ഞെട്ടല്‍ മാറാതെ നാട്. ഇതുവരെ 30ഓളം കുട്ടികളെ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വാര്‍ത്തയറിഞ്ഞ് ഈ ബേക്കറിയില്‍ നിന്നു ഭക്ഷണം കഴിച്ചവരെല്ലാം ആശങ്കയിലായി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മാത്രം 32 പേര്‍ ചികിത്സ തേടി. 2 പേര്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി. പ്രശ്‌നമുണ്ടായ കൂള്‍ബാറില്‍ നിന്ന് 2 ദിവസത്തിനിടെ ഭക്ഷണം കഴിച്ചവര്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് മുന്‍കരുതലെന്ന നിലയ്ക്കും പലരും ആശുപത്രികളിലെത്തുന്നുണ്ട്.
ദേവനന്ദയുടെ വേര്‍പാട് വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് നാട്. പഠിക്കാന്‍ സമര്‍ഥയായ വിദ്യാര്‍ഥിനിയായിരുന്നു ദേവനന്ദ. അമ്മയെ ഇനി എന്തു പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ കുഴയുന്നു ബന്ധുക്കള്‍. ഇന്നലെ രാവിലെയും ചെറുവത്തൂരിലെ ട്യൂഷന്‍ സെന്ററില്‍ ദേവനന്ദയെത്തിയിരുന്നു. അസ്വസ്ഥതയുണ്ടായപ്പോള്‍ വീട്ടില്‍ നിന്നു ബന്ധുക്കളെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
3 മാസം മുന്‍പാണു ദേവനന്ദയുടെ അച്ഛന്‍ ചന്ത്രോത്ത് നാരായണന്‍ മരിച്ചത്. അതിന്റെ വേദന മാറും മുന്‍പേ ദേവനന്ദയും വിടപറഞ്ഞു. കരിവെള്ളൂര്‍ പെരളത്തായിരുന്നു ഇവരുടെ വീട്. കരിവെള്ളൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്വണ്‍ സയന്‍സ് വിദ്യാര്‍ഥിനിയായിരുന്നു. പിതാവ് നാരായണന്‍ മരിച്ചതോടെ ദേവനന്ദ അമ്മ പ്രസന്നയുടെ ബന്ധുവിന്റെ ചെറുവത്തൂരിലെ വീട്ടിലേക്കു മാറി. ഇവിടെ നിന്നാണു ട്യൂഷനു പോയിരുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കാം ഷവര്‍മ കഴിച്ച 16 കാരി മരിച്ച സംഭവം: രണ്ടു പേര്‍ അറസ്റ്റില്‍
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates