

തൃശൂർ: വീടിനകത്ത് വിഷവായു നിറച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് മരിച്ചത്. കൊടുങ്ങല്ലൂർ ഉഴവത്ത് കടവിലാണ് സംഭവം.
സോഫ്റ്റ് വെയർ എൻജിനിയറായ ആഷിഫ്(40) ഭാര്യ അസീറ (34) ഇവരുടെ മക്കളായ അസറ ഫാത്തിമ (13) അനോനീസ (8) എന്നിവരാണ് മരിച്ചത്. ഉച്ചയായിട്ടും ആരെയും പുറത്തുകാണാതിരുന്നതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. വീടിനകത്ത് കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തി. വേദനരഹിത മരണത്തിനായാണ് ഇങ്ങനെ ചെയ്തത്. വായു പുറത്തുപോകാതിരിക്കാൻ വീടിന്റെ ജനലുകൾ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചിരുന്നു.
സാമ്പത്തികപ്രതിസന്ധിയാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഇത് വിവരിക്കുന്ന ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. അടുത്തിടെയാണ് ഒരു കോടിയിലേറെ രൂപ മുടക്കി ഇവർ വീട് നിർമ്മിച്ചത്. ഇതിന്റെ കടം വീട്ടാൻ കഴിയാതെ വന്നതോടെ ജപ്തി നോട്ടീസ് ബാങ്കിൽ നിന്ന് വന്നതായി സൂചനയുണ്ട്. സ്ഥലം വിറ്റ് ബാങ്കിലെ കടം വീട്ടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതെല്ലാമായിരിക്കും ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് കരുതുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates