

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച കേസ് ജില്ലാ കോടതിക്ക് കൈമാറി. വ്യോമയാന നിയമപ്രകാരമുള്ള കേസായതിനാലാണ് ജില്ലാ കോടതിക്ക് കൈമാറിയത്. കേസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ജില്ലാ സെഷന്‍സിലേക്ക് മാറ്റണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു.
എയര്‍ക്രാഫ്റ്റ് നിയമങ്ങള്‍ ഉള്‍പ്പെടുന്നതിനാലാണ് കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയത്. പ്രതികളുടെ ജാമ്യഹര്‍ജിയും പൊലീസിന്റെ കസ്റ്റഡി അപേക്ഷയും ജില്ലാ കോടതി പരിഗണിക്കും.
വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജനെതിരായ പരാതികള്‍ എഡിജിപിക്ക് കൈമാറി. പത്തിലേറെ പരാതികളാണ് ജയരാജനെതിരെ ലഭിച്ചത്. എന്നാല്‍ തങ്ങള്‍ക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് വലിയതുറ പൊലീസ് അറിയിച്ചു. വലിയതുറ പൊലീസാണ് കേസെടുക്കേണ്ടത്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഈ മാസം 27 വരെ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. പ്രതികൾ നടത്തിയത് മുഖ്യമന്ത്രിക്കെതിരായ വധശ്രമമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ മൊട്ടുസൂചി പോലുമില്ലാതെ എങ്ങനെ വധിക്കുമെന്നും, വധശ്രമം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഇ പി ജയരാജന്റെ ഭാഗത്ത് നിന്നാണെന്നും പ്രതികളുടെ അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ഇ പി ജയരാജനെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates