

ശബരിമല: മണ്ഡലകാല തീർത്ഥാടനം തുടങ്ങിയ ശേഷം സന്നിധാനത്തുനിന്ന് ഇതുവരെ പിടികൂടിയത് 33 പാമ്പുകളെ. 5 അണലികളെയും 14 കാട്ടുപാമ്പുകളെയും ഉൾപ്പെടെയാണ് പിടികൂടിയത്. പാമ്പുകളെ വനം വകുപ്പ് ഉൾവനത്തിൽ വിട്ടു. കൂടാതെ സന്നിധാനത്തു നിന്നു മാത്രം 93 പന്നികളെ പിടികൂടി ഉൾവനത്തിൽ വിട്ടു.
തീർത്ഥാടന കാലം സുരക്ഷിതമാക്കുന്നതിന് വനം വകുപ്പ് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സന്നിധാനത്തെ വനം വകുപ്പ് സ്പെഷ്യൽ ഓഫീസർ ലിതേഷ് ടി പറഞ്ഞു. തീർത്ഥാടനത്തിനു മുന്നോടിയായി പരമ്പരാഗത പാതകളിൽ അപകടാവസ്ഥയിൽ ഉണ്ടായിരുന്ന മരച്ചില്ലകൾ മുറിച്ചു നീക്കി. കല്ലുകളും മറ്റ് തടസ്സങ്ങളും നീക്കം ചെയ്ത് ശുചീകരിച്ചു. അംഗീകൃത പാമ്പ് പിടുത്തക്കാരും എലിഫന്റ് സ്കോഡുകളും ഉൾപ്പെടെയുള്ള വനപാലകർ തീർത്ഥാടകരുടെ സുരക്ഷ ഒരുക്കാൻ സജ്ജരാണ്.
സന്നിധാനത്തേക്കുള്ള യാത്രയ്ക്ക് പരമ്പരാഗത പാതകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കുറുക്ക് വഴികളിലൂടെ യാത്ര ചെയ്യുന്നത് അപകടസാധ്യതകൾ ഉണ്ടാക്കും. ആദിവാസി വിഭാഗത്തിലുള്ളവർ ഉൾപ്പെടുന്ന വനംവകുപ്പിന്റെ എക്കോ ഗാർഡുകളും തീർത്ഥാടകർക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നുണ്ട്. പമ്പയിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ കൺട്രോൾ റൂമാണ് വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates