

മനുഷ്യ-വന്യമൃഗ സംഘർഷം കുറയ്ക്കുന്നതിന് വന്യജീവികളുടെ എണ്ണം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സജീവമായി ചർച്ച ചെയ്യുന്നതിനിടെ, കുരങ്ങുകളുടെ ശല്യം കുറയ്ക്കുന്നതിനായി ജനന നിയന്ത്രണ പരിപാടി ആരംഭിക്കുന്നതിന് അനുമതി തേടി സംസ്ഥാനം. അുമതിക്കായി സംസ്ഥാന വനംവകുപ്പ് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തെ (MoEF&CC) സമീപിക്കാൻ തീരുമാനിച്ചു.
കുരങ്ങുകളുടെ ശല്യം വർദ്ധിച്ചുവരുന്നതിനാൽ വനങ്ങളുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്ന കർഷകരുടെ ഉപജീവനമാർഗ്ഗത്തെ ബാധിക്കുന്നുവെന്ന പരാതി വ്യാപകമാണ്, നാടൻ കുരങ്ങ് അഥവാ തൊപ്പിക്കുരങ്ങുകളുടെ (bonnet macaque) എണ്ണം നിയന്ത്രിക്കുന്നതിന് കൃത്രിമ ജനന നിയന്ത്രണ നടപടികൾ പ്രാവർത്തികമാക്കുകയാണ് പദ്ധതി. ഈ നിർദ്ദേശത്തിന് അന്തിമരൂപം നൽകുന്നതിനായി മെയ് 28 ന് ശിൽപ്പശാല നടത്തും.
വന്യജീവികളുടെ എണ്ണം നിയന്ത്രിക്കുന്നതിന് പാശ്ചാത്യ രാജ്യങ്ങൾ ശസ്ത്രക്രിയകൾ വഴി വന്ധ്യംകരണം , ഇൻട്രാമസ്കുലാർ ഇഞ്ചക്ഷൻ, ഗുളികകൾ എന്നീ ഗർഭനിരോധന മാർഗ്ഗങ്ങളിലൂടെ കൃത്രിമ ജനന നിയന്ത്രണ രീതികൾ നടപ്പാക്കുന്നുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.
"നാടൻ കുരങ്ങുകളുടെ കൃത്രിമ ജനന നിയന്ത്രണത്തിനായി ഞങ്ങൾ കേന്ദ്രത്തിന് മുന്നിൽ ഒരു നിർദ്ദേശം സമർപ്പിക്കുകയാണ്. കേന്ദ്രവനം-പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൽ ( MoEF&CC) നിന്ന് ഞങ്ങൾക്ക് അനുമതി ലഭിക്കേണ്ടതുണ്ട്, മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അടിസ്ഥാനമാക്കി തീരുമാനമെടുക്കും," മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, കാട്ടാനകളുടെ ജനന നിയന്ത്രണ നടപടികൾ നടപ്പിലാക്കാൻ നിർദ്ദേശമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
"അടുത്തിടെ നടത്തിയ കണക്കെടുപ്പിൽ കാട്ടാനകളുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യ ആനകൾക്കായി ജനന നിയന്ത്രണ പരിപാടി നടപ്പിലാക്കിയിട്ടില്ല. ആനകൾ ഉൾപ്പെടെ വിവിധ ഇനങ്ങളുടെ ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള ഇമ്മ്യൂണോ കോൺട്രാസെപ്റ്റീവ് ഉപയോഗിച്ചുള്ള ഗർഭനിരോധന നടപടികൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയിൽ ഇന്ത്യയിലെ വന്യജീവി ഇൻസ്റ്റിറ്റ്യൂട്ട് (Wildlife Institute of India - WII) പ്രവർത്തിക്കുന്നു," അദ്ദേഹം പറഞ്ഞു.
അതേസമയം, മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കുന്നതിനായി വന്യമൃഗങ്ങളെ കൊല്ലുന്നതിന് പകരമായി പല യൂറോപ്യൻ രാജ്യങ്ങളും പ്രത്യുൽപാദന നിയന്ത്രണം നടപ്പാക്കുകയാണ് ചെയ്യുന്നതെന്ന് കേരള വന ഗവേഷണ സ്ഥാപനത്തിലെ (കെ എഫ് ആർ ഐ) വന്യജീവി ജീവശാസ്ത്രജ്ഞൻ പി ബാലകൃഷ്ണൻ പറഞ്ഞു.
"അവർ പ്രധാനമായും ഇമ്മ്യൂണോ കോൺട്രാസെപ്റ്റീവുകളും ഗുളികകളുമാണ് ഗർഭനിരോധന മാർഗ്ഗങ്ങളായി ഉപയോഗിക്കുന്നത്. എന്നാൽ ഒരു ജീവിവർഗത്തിന്റെ ആധിക്യത്തിന് ശാസ്ത്രീയ തെളിവുകൾ ഉള്ളപ്പോൾ മാത്രമേ ജനന നിയന്ത്രണ പരിപാടികൾ നടപ്പിലാക്കുന്നതിന് പ്രസക്തിയുണ്ടാകുന്നുള്ളൂ. ഏതെങ്കിലും ഒരു ജീവിവർഗത്തിന്റെ ആധിക്യം തെളിയിക്കുന്ന ഒരു പഠനവും ഞങ്ങളുടെ പക്കലില്ല," ബാലകൃഷ്ണൻ പറഞ്ഞു.
വന്യജീവി പരിപാലന പരിപാടിയുടെ അവിഭാജ്യ ഘടകമാണ് മൃഗപെരുപ്പം നിയന്ത്രിക്കൽ എന്ന് ഒരു വനം ഉദ്യോഗസ്ഥൻ പറഞ്ഞു.
"മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഞങ്ങൾ ഇത് നടപ്പിലാക്കുന്നത്. സമീപ വർഷങ്ങളിൽ, വയനാട് മേഖലയിൽ നിന്ന് ഏകദേശം 25 കടുവകളെ മയക്കി, മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് സർക്കാർ ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി നൽകിയിട്ടുണ്ട്. വയനാട്ടിൽ കടുവകളുടെ എണ്ണം വർദ്ധിച്ചുവെന്ന വാദം തെളിയിക്കാനാവില്ല, കാരണം അടുത്തിടെ നടന്ന സെൻസസിൽ കടുവകളുടെ എണ്ണത്തിൽ കുറവുണ്ടായി," ഉദ്യോഗസ്ഥൻ പറഞ്ഞു.
വന്യജീവി സങ്കേതത്തിന് ചുറ്റും നൂറോളം മനുഷ്യവാസ കേന്ദ്രങ്ങളുള്ളതിനാൽ വയനാട്ടിലെ വനങ്ങളുടെ ക്യാരിയിങ് കപ്പാസിറ്റി വിലയിരുത്താൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
"ബന്ദിപ്പൂർ ദേശീയോദ്യാനം, മുതുമല ദേശീയോദ്യാനം, വയനാട് വന്യജീവി സങ്കേതം എന്നിവ ഉൾപ്പെടുന്ന നീലഗിരി ജൈവമണ്ഡലത്തിന്റെ ഭാഗമാണിത്. 5,000 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ ജൈവമണ്ഡലം, 100 ചതുരശ്ര കിലോമീറ്ററിൽ 10 മുതൽ 12 വരെ കടുവകളുടെ സാന്ദ്രത ഉണ്ടാകാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ജൈവമണ്ഡലത്തിലെ നിലവിലെ കടുവ സാന്ദ്രത 7.7 മുതൽ 8 വരെ മാത്രമാണ്," ഉദ്യോഗസ്ഥൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates