

തിരുവനന്തപുരം: സംസ്ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിൽ തിരുവനന്തപുരത്ത് നിർമിക്കുമെന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ശിക്ഷിക്കപ്പെട്ടവരെ തിരുത്തുക പരിഷ്കരിക്കുക പുനരധിവസിപ്പിക്കുക എന്നതാണ് സംസ്ഥാന ജയിൽ വകുപ്പിന്റെ ലക്ഷ്യം എന്നും രമേശ് ചെന്നിത്തല പറഞ്ഞു. തൃശൂരിൽ കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.
സംസ്ഥാനത്തെ ജയിലുകളിൽ പരിധിയിലപ്പുറം തടവുപുള്ളികൾ നിറഞ്ഞിരിക്കുകയാണ്. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ നാലാമത്തെ സെൻട്രൽ ജയിൽ കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ തിരുവനന്തപുരത്ത് സ്ഥാപിക്കും. തിരുവനന്തപുരത്ത് ജയിൽ വകുപ്പിന് കീഴിലുള്ള നെടുകൽത്തേരിയിലാണ് പുതിയ ജയിൽ നിർമിക്കുക. ഓണം കഴിഞ്ഞ് സെപ്റ്റംബറോടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. കൂടാതെ ജയിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ ശമ്പള വർധനയുടെ കാര്യം പരിഗണിക്കും. സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന അന്തേവാസികളെ ശിക്ഷിക്കുക എന്നതിലുപരി അവരെ സൂക്ഷിക്കുക തിരുത്തുക, പരിഷ്കരിക്കുക, പുനരധിവസിപ്പിക്കുക, എന്നതാണ് സംസ്ഥാന ജയിൽ വകുപ്പിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്ന സമ്മേളനത്തിൽ സംഘടനാ പ്രസിഡന്റ് റിനേഷ് സിപി അധ്യക്ഷത വഹിച്ചു. ജയിൽ ഡിജിപി എസ് ശ്രീജിത്ത്, തൃശൂർ എംഎൽഎ രാജൻ പല്ലൻ, മേയർ നിജി ജസ്റ്റിൻ, ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ സംഘടനാ ഭാരവാഹികൾ സംസാരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates