

തൊടുപുഴ: കുമളിയില്‍ കഴിഞ്ഞയാഴ്ചത്തെ മിന്നല്‍പ്രളയത്തില്‍ ഒഴുക്കില്‍പെട്ട് പൂര്‍ണമായി നശിച്ച ട്രാവലറിന്റെ ഉടമ ബി റെജിമോന് പുത്തന്‍ വാന്‍ സമ്മാനമായി നല്‍കി കൂട്ടുകാര്‍. കണ്ണൂര്‍ സ്വദേശികളും സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരുമായ അഞ്ജിതയും സുബിനും ചേര്‍ന്നാണ് 14.5 ലക്ഷം രൂപ ചെലവില്‍ പുതിയ ട്രാവലര്‍ വാങ്ങിയത്. ഇവര്‍ക്കൊപ്പം പേരു വെളിപ്പെടുത്താന്‍ തയാറാകാത്ത മറ്റൊരു സുഹൃത്തും പങ്കാളിയായി.
സുഹൃത്തുക്കൾക്ക് സ്ഥലത്ത് എത്താൻ സാധിയ്ക്കാത്തതിനാൽ രഹൻലാൽ, അശോകൻ എന്നീ സുഹൃത്തുക്കളാണ് താക്കോൽ കൈമാറിയത്. വാഹനം ഒഴുക്കിൽ പെട്ട ഇടുക്കി കൂട്ടാർ പാലത്തിനു സമീപത്ത് വെച്ചു തന്നെ പുത്തന്‍ വാഹനത്തിന്റെ താക്കോൽ കൈമാറി. വിനായക എന്ന പഴയ പേര് വീണ്ടുമിട്ട് റെജിമോന്റെയും കൂട്ടുകാരുടെയും ട്രാവലർ നിരത്തിൽ ഇറങ്ങി.
ഇടുക്കിയിലെ അപ്രതീക്ഷിത പ്രളയത്തില്‍ 'വിനായക' എന്ന ട്രാവലര്‍ ഒഴുക്കില്‍പ്പെട്ടത് നാടൊന്നാകെ ശ്രദ്ധിച്ച കാഴ്ചയായിരുന്നു. പഴയ വിനായകയ്ക്ക് 17 സീറ്റുകള്‍ ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ എത്തിയ വാഹനത്തിന് 19 സീറ്റുകളുണ്ട്.
ഇടുക്കി കല്ലാർ പുഴയിൽ മിന്നൽ പ്രളയം ഉണ്ടായപ്പോൾ, നിർത്തിയിട്ടിരുന്ന ട്രാവലർ ഒഴുകി പോകുകയായിരുന്നു. വാഹനത്തിന്റെ അവശിഷ്ടങ്ങൾ പിന്നീട് പുഴയിൽ നിന്ന് കണ്ടെടുത്തു. പ്രളയം കവർന്നെടുത്തത് ഉടമയായ കേളംതറയിൽ റെജിമോൻ ഡ്രൈവർമാരായ സന്തോഷ്, രാജാ എന്നിവരുടെ ജീവിതം മാർഗം കൂടിയായിരുന്നു. വാഹനം നഷ്ടപ്പെട്ടതോടെ വഴിമുട്ടിയ ഇവരുടെ ജീവിതത്തെ വീണ്ടും ടോപ് ഗിയറിൽ എത്തിച്ചിരിയ്ക്കുകയാണ് സുഹൃത്തുക്കൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
