

കൊല്ലം: മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പ്രയാർ ഗോപാലകൃഷ്ണന്റെ സംസ്‌കാരം ഇന്ന്. ഉച്ചയ്‌ക്ക് ശേഷം കൊല്ലം ചിതറയിലെ സ്വവസതിയിലാണ് സംസ്‌കാരം.
ചിതറയിലെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികദേഹം രാവിലെ 8.30ഓടെ കൊല്ലം ഡിസിസിയിലേക്ക് കൊണ്ടുപോകും. 10 മണി മുതൽ 11 മണി വരെ ഡിസിസിയിൽ പൊതുദർശനം. അതിനുശേഷം വിലാപയാത്രയായി ചിതറയിലേക്ക് കൊണ്ടുപോകും. ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് സംസ്‌കാരം.
ഇന്നലെ വൈകിട്ട് നാലരയോടെ കൊല്ലം- തിരുവനന്തപുരം യാത്രക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നായിരുന്നു അന്ത്യം. പ്രയാറിനെ വട്ടപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കെഎസ്യുവിലൂടെ രാഷ്‌ട്രീയ പ്രവർത്തനം ആരംഭിച്ച പ്രയാർ 2001ൽ ചടയമംഗലത്തു നിന്ന് വിജയിച്ചാണ് നിയമസഭയിലെത്തിയത്. മിൽമയുടെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ചെയർമാനായിരുന്ന പ്രയാർ അഞ്ച് തവണയായി 14 വർഷത്തോളം ഈ പദവി വഹിച്ചു. 2015ലാണു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായത്. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാടിനെതിരെ കോൺഗ്രസിന്റെ മുന്നണിപ്പോരാളിയായ അദ്ദേഹം കേസിൽ സുപ്രീംകോടതിയിൽ കക്ഷി ചേർന്നിരുന്നു.
ഭാര്യ: എസ്.സുധർമ (റിട്ട. ഹെഡ്മിസ്ട്രസ്, കാഞ്ഞിരത്തുംമൂട്, യുപിഎസ്). മക്കൾ: ഡോ. റാണി കൃഷ്ണ, ഡോ. വേണി കൃഷ്ണ, ഡോ. വിഷ്ണു കൃഷ്ണൻ.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates