

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. അയ്യപ്പ സംഗമം രാഷ്ട്രീയ പരിപാടിയല്ലെങ്കില്‍ പിന്നെ എന്താണ്?. ആരെ വിഡ്ഡിയാക്കാനാണ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ പരിപാടിയല്ലെങ്കില്‍ പിന്നെന്തിനാണ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ ക്ഷണിക്കാന്‍ മന്ത്രി പോയത്?. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണ് അയ്യപ്പ സംഗമം നടത്തുന്നതെങ്കില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റല്ലേ പോകേണ്ടത്?. തെരഞ്ഞെടുപ്പിന് നാലഞ്ചു മാസം മാത്രം ബാക്കിയിരിക്കെ ഇപ്പോള്‍ അയ്യപ്പ സംഗമം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടു തന്നെയാണെന്നും, മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയായി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എപ്പോഴാണ് അയ്യപ്പ ഭക്തനായത് ?. ഇതിനെ രാഷ്ട്രീയമായിട്ടാണ് ജനങ്ങള്‍ കാണുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ദൈവവിശ്വാസിയല്ല. അദ്ദേഹം നാസ്തികനാണ്. അയ്യപ്പ സംഗമം ആരാധനയുടെ ഭാഗമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 18 തവണ ശബരിമലയില്‍ ദര്‍ശനം നടത്തിയ തനിക്ക് ഒന്നു മറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പകരം നാസ്തികനായ മുഖ്യമന്ത്രി ഇതിനേപ്പറ്റി പറയുമ്പോള്‍ ആരെയാണ് ജനം വിശ്വസിക്കുകയെന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.
ഇത് ആരാധനയുടെ ഭാഗമാണെങ്കില്‍, അയ്യപ്പ ഭക്തരുടെ വിശ്വാസം ബഹുമാനിക്കുന്ന പരിപാടിയാണെങ്കില്‍ സ്റ്റാലിനെയും ഡിഎംകെയെയും വിളിക്കരുത്. ഹിന്ദു വൈറസാണെന്ന് പറയുന്ന ഡിഎംകെയും, ഹിന്ദു ഭക്തരെ ദ്രോഹിച്ച സിപിഎം മുഖ്യമന്ത്രിയും അവിടെ പോകാന്‍ പാടില്ല. അത് അപമാനമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വിശ്വാസികളായ ഞങ്ങളുടെ അഭിപ്രായമാണ് കേള്‍ക്കേണ്ടത്. വിശ്വാസിയല്ലാത്ത മുഖ്യമന്ത്രിയാണോ ഈ പരിപാടി നടത്തേണ്ടതെന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. 10 കൊല്ലമായി ഭക്തര്‍ക്ക് ഒരു അടിസ്ഥാന സൗകര്യവും ചെയ്യാത്ത ദേവസ്വം ബോര്‍ഡാണ് അയ്യപ്പ സംഗമം നടത്തുന്നതെങ്കില്‍ നടത്തിക്കോട്ടെ. അതിനെതിരെ ബിജെപി ഒന്നും പറഞ്ഞിട്ടില്ല. രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
അയ്യപ്പ സംഗമം രാഷ്ട്രീയ പരിപാടി തന്നെയാണെന്നതില്‍ ആര്‍ക്കും സംശയമില്ല. വെറുതെ ജനങ്ങളെ വിഡ്ഡികളാക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും ബിജെപി അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു. രാജീവ് ചന്ദ്രശേഖറിന് കേരളത്തെപ്പറ്റി ഒന്നുമറിയില്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. ഞാന്‍ രാഷ്ട്രീയ വിദ്വാനാണെന്ന് പറഞ്ഞിട്ടില്ല. സാമാന്യ ബുദ്ധിയുള്ളയാളാണ്. കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നയാളാണ്. ഹിന്ദു വിശ്വാസിയാണ്. ശബരിമലയില്‍ 18 തവണ ദര്‍ശനം നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയെപ്പോലെ വിദ്വാനാകാന്‍ താത്പര്യമില്ല. കാള്‍ മാര്‍ക്‌സിനെയും ദാസ് കാപിറ്റലിനെയും വായിച്ചു പഠിച്ച് കമ്യൂണിസ്റ്റ് വിദ്വാനാകാന്‍ ആഗ്രഹിക്കുന്നില്ല. എന്നാൽ വികസിത കേരളം, അതിനായുള്ള ഭാവി സൃഷ്ടിക്കുന്നതിനുള്ള വ്യക്തമായ കാഴ്ചപ്പാട് തനിക്കുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
