നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത്; എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് ഇന്ന് രേഖപ്പെടുത്തും

നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത്; എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് ഇന്ന് രേഖപ്പെടുത്തും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻറെ അറസ്റ്റ് കസ്റ്റംസ് ഇന്ന് രേഖപ്പെടുത്തും. എൻഫോഴ്സ്മെന്റ് കേസിൽ ശിവശങ്ക‌ർ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കാക്കനാട് ജില്ലാ ജയിലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തുക. അറസ്റ്റ് രേഖപ്പെടുത്താൻ കോടതി ഇന്നലെ അനുമതി നൽകിയിരുന്നു എന്നാൽ സാങ്കേതിക കാരണങ്ങളാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അറസ്റ്റിനു ശേഷം കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കോടതിയിൽ കസ്റ്റംസ് അപേക്ഷ നൽകും. 

അതിനിടെ വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സ്വപ്നയെയും സരിതിനെയും കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന കസ്റ്റംസിന്റെ അപേക്ഷ ഇന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതി പരിഗണിക്കും. രണ്ട് പേരെയും വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

സ്വർണക്കടത്തിൽ ശിവശങ്കറിനു പങ്കുള്ളതായി തെളിവു ലഭിച്ചെന്ന് അറസ്റ്റ് ചെയ്യാൻ അനുമതി തേടി ജില്ലാ കോടതിയിൽ നൽകിയ അപേക്ഷയിൽ കസ്റ്റംസ് പറഞ്ഞിരുന്നു. സ്വർണക്കടത്തിന്റെ സൂത്രധാരൻ ശിവശങ്കർ ആണെന്ന് ഇഡി നേരത്തെ കോടതിയിൽ പറഞ്ഞിരുന്നെങ്കിലും കസ്റ്റംസ് കേസിൽ ശിവശങ്കർ പ്രതിയായിരുന്നില്ല.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്റ്റർ ചെയ്ത കേസിലും ശിവശങ്കർ പ്രതിയല്ല. 35 പേരെയാണ് സ്വർണക്കള്ളക്കടത്തു കേസിൽ എൻഐഎ പ്രതി ചേർത്തിട്ടുള്ളത്. യുഇഎ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഫൈസൽ ഫരീദ് ആണ് സ്വർണക്കടത്തിന്റെ സൂത്രധാരൻ എന്ന് എൻഐഎ കണ്ടെത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ശിവശങ്കറിനെ ഇതുവരെ സ്വർണക്കടത്തുമായി ബന്ധപ്പെടുത്താനായിട്ടില്ലെന്നാണ് എൻഐഎ ഉദ്യോഗസ്ഥർ പറയുന്നത്. യുഎപിഎ ചുമത്തിയ ഭീകരവാദ കേസുകളാണ് എൻഐഎ അന്വേഷിക്കുന്നത്. അതിൽ ശിവശങ്കറിനെതിരെ ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല. തെളിവില്ലാതെ ഭീകരവാദ കേസിൽ ഒരാളെ പ്രതി ചേർക്കാനാവില്ലെന്ന് എൻഐഎ ഉദ്യോഗസ്ഥർ പറയുന്നു. അന്വേഷണം തുടരുകയാണെന്നും, ഇഡി കോടതിയിൽ ഉന്നയിച്ച വാദങ്ങളുടെ പശ്ചാത്തലത്തിൽ ഇക്കാര്യങ്ങൾ പരിശോധിക്കുമെന്നും എൻഐഎ വൃത്തങ്ങൾ പറഞ്ഞു.

സ്വപ്‌നയുടെ ലോക്കറിൽ കണ്ടെത്തിയ പണം സ്വർണക്കടത്തിലൂടെ ലഭിച്ചതാണെന്നാണ് എൻഐഎ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇത് ലൈഫ് മിഷൻ കരാർ നൽകിയതിലെ കമ്മിഷൻ ആണെന്നാണ് ഇഡി കോടതിയിൽ വാദിച്ചത്. ഈ പണം ശിവശങ്കറിനുള്ളതാണെന്നും ഇഡിക്കു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ എസ് വി രാജു കോടതിയിൽ പറഞ്ഞു. എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾക്കു വിരുദ്ധമാണ് ഇതെന്ന് ശിവശങ്കറിനു വേണ്ടി ഹാജരായ ബി രാമൻ പിള്ള കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com