

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദേശം ഒഴിവാക്കി. രോഗ ലക്ഷണമുള്ളവർ മാത്രം പരിശോധന നടത്തിയാൽ മതി. ജില്ലാ കലക്ടറാണ് നിർദ്ദേശം ഒഴിവാക്കിയത്. 25 വിവാഹങ്ങൾ മാത്രമേ നടത്താവൂ എന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്.
ഒരു ദിവസം വിവാഹ സംഘങ്ങൾ അടക്കം 2000 പേരെ ദർശനത്തിന് അനുവദിക്കും. എത്ര വിവാഹം വേണം, എത്ര പേർക്ക് ദർശനം നൽകണം എന്ന് ദേവസ്വത്തിന് തീരുമാനിക്കാം.
11 ദിവസം ക്ഷേത്ര പരിസരം അടച്ചിട്ടതിനു ശേഷം ചൊവ്വാഴ്ചയാണ് നിയന്ത്രണങ്ങൾ നീക്കി കലക്ടർ ഉത്തരവിറക്കിയത്. ബുധനാഴ്ച ആ ഉത്തരവ് തിരുത്തി. ഭക്തർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും വിവാഹങ്ങൾ 25ൽ കൂടുതൽ പാടില്ലെന്നും നിബന്ധന വന്നു. നിബന്ധനകളിൽ ഇളവു വരുത്തണം എന്നാവശ്യപ്പെട്ട് ദേവസ്വം കലക്ടർക്ക് കത്തു നൽകി. ഈ സാഹചര്യത്തിലാണ് ദർശനം പഴയപടി ആക്കിയത്.
ക്ഷേത്ര പരിസരത്തെ കച്ചവടക്കാർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോട് കൂടി വേണം കച്ചവടം ചെയ്യാൻ. നിയന്ത്രണങ്ങൾ കാരണം ഇന്നലെ ദർശനത്തിന് ഇരുനൂറിലേറെ പേർ മാത്രമാണ് എത്തിയത്. 12 വിവാഹങ്ങൾ ബുക്ക് ചെയ്തിരുന്നെങ്കിലും നാല് വിവാഹങ്ങളാണ് നടന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates