

ഗുരുവായൂര്‍: ഭക്തിസാന്ദ്രമായ അന്തരീഷത്തില്‍ പതിനായിരങ്ങള്‍ക്ക് ദര്‍ശനസായൂജ്യമേകി ഗുരുവായൂരില്‍ ഉത്സവ പള്ളിവേട്ട. തിങ്കളാഴ്ച ആറാട്ടോടെ ക്ഷേത്രോത്സവത്തിന് സമാപനമാകും.
ഞായറാഴ്ച രാത്രി പത്തോടെ പ്രദക്ഷിണവഴിയില്‍ പന്നി, പക്ഷിമൃഗാദി വേഷധാരികള്‍ നിറഞ്ഞാടി. സങ്കല്‍പ്പമനുസരിച്ച് പിടിയാന ദേവിയെ വാഹനമാക്കി ദേവന്‍ പന്നിവേഷധാരിയെ വേട്ടയാടിയതോടെ ഉത്സവത്തിന്റെ ഒമ്പതാം നാളിലെ പള്ളിവേട്ട അഥവാ പന്നിവേട്ടയ്ക്ക് പരിസമാപ്തിയായി.
പുതിയേടത്ത് പിഷാരടി 'പന്നിമാനുഷങ്ങളുണ്ടോ' എന്ന് മൂന്ന് വട്ടം ചോദിച്ചതോടെയാണ് പള്ളിവേട്ട ആരംഭിച്ചത്. എഴുന്നള്ളത്ത് ക്ഷേത്രത്തിന് പുറത്ത് കല്യാണമണ്ഡപത്തിന് അടുത്തുചെന്നശേഷം ശംഖ്‌നാദം മുഴക്കി. തുടര്‍ന്ന് പക്ഷിമൃഗാദികളുടെ വേഷമണിഞ്ഞ ജനങ്ങള്‍ കൂട്ടത്തോടെ ആര്‍പ്പുവിളിച്ച് ക്ഷേത്രത്തിനകത്തേക്ക് ഓടി. നായാട്ടിന് ശേഷം പള്ളിയുറക്കമായി.
പെരുവനം കുട്ടന്‍മാരാര്‍, തിരുവല്ല രാധാകൃഷ്ണന്‍ എന്നിവരുടെ പ്രമാണത്തില്‍ പാണ്ടിമേളം എഴുന്നള്ളിപ്പിന് അകമ്പടിയായി. കൃഷ്ണനാട്ടം കലാകാരന്മാര്‍ വാളും പരിചയുമേന്തിയെത്തി. കൊടി, തഴ, സൂര്യമറ എന്നിവ അണിനിരന്നു. പുറത്തേക്കെഴുന്നള്ളിച്ച് നഗരപ്രദക്ഷിണത്തിനായി നീങ്ങിയതോടെ നിറപറയും, വിളക്കുമായി ജനങ്ങള്‍ എതിരേറ്റു. പ്രദക്ഷിണം പൂര്‍ത്തിയാക്കി കിഴക്കേ ഗോപുരത്തില്‍ക്കൂടി ക്ഷേത്രമതിലകത്ത് പ്രവേശിച്ച് വടക്കേ നടപുരയിലെത്തി അവസാനിച്ചു. തുടര്‍ന്നാണ് ക്ഷേത്രത്തിനകത്തേക്ക് പള്ളിയുറക്കത്തിനായി എഴുന്നള്ളിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates