കനത്ത മഴയും കാറ്റും; വീടുകള്‍ തകര്‍ന്നു, വൈദ്യുതി പോസ്റ്റുകള്‍ മറിഞ്ഞു, ഗതാഗത തടസ്സം, സംസ്ഥാനത്ത് വന്‍ നാശനഷ്ടം

എറണാകുളത്ത് നിരവധി വീടുകള്‍ തകര്‍ന്നു
ടെലിവിഷന്‍ ദൃശ്യം
ടെലിവിഷന്‍ ദൃശ്യം
Updated on
1 min read


കൊച്ചി: കനത്ത മഴയില്‍ വന്‍ നാശനഷ്ടം. എറണാകുളത്ത് നിരവധി വീടുകള്‍ തകര്‍ന്നു. തത്തപ്പള്ളി, കരിങ്ങാംതുരുത്ത്, നീര്‍ക്കോട് പ്രദേശങ്ങളിലാണ് നാശനഷ്ടമുണ്ടായത്. പുലര്‍ച്ചെ നാലുമണിയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകുകയും ഇലക്ട്രിക് പോസ്റ്റുകള്‍ മറിഞ്ഞുവീഴുകയും ചെയ്തു. 

കുന്നത്തുനാട് മണ്ഡലത്തിലെ വലമ്പൂര്‍, തട്ടാംമുകള്‍, മഴുവന്നൂര്‍ പ്രദേശങ്ങളില്‍ മരം വീണ് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

മരങ്ങള്‍ വീണ് വഴികള്‍ തടസപ്പെട്ടതിനെ തുടര്‍ന്ന് വീടുകള്‍ തകര്‍ന്നിടത്തേക്ക് എത്തുന്നതിനും പുലര്‍ച്ചെ തടസം നേരിട്ടു. റോഡിലേക്ക് വീണ മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയാണ്. വൈദ്യുതി ബന്ധവും പലയിടത്തും വിച്ഛേദിക്കപ്പെട്ടു.ഇടുക്കി ജില്ലയില്‍ പലയിടത്തും മരംവീണ് ഗതാഗതം തടസ്സപ്പെട്ടു.തിരുവല്ല, വെണ്ണിക്കുളം-തടിയൂര്‍ റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വടക്കന്‍ കേരളത്തിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.

9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്തെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

ബുധനാഴ്ചയും ഈ ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര തീരത്തിനു സമീപം രൂപം കൊണ്ട ന്യൂനമര്‍ദമാണ് സംസ്ഥാനത്ത് മഴ സജീവമാക്കുന്നത്. ഇതിന് പിന്നാലെ അറബിക്കടലില്‍ തെക്കന്‍ ഗുജറാത്ത് തീരത്തിനു സമീപം പുതിയ ന്യൂനമര്‍ദം തിങ്കളാഴ്ച രൂപപ്പെട്ടു. എന്നാല്‍ കേരളത്തില്‍ ഈ ന്യൂനമര്‍ദം വലിയ സ്വാധീനമുണ്ടാക്കില്ലെന്നാണു വിലയിരുത്തല്‍.

അറബിക്കടല്‍ പ്രക്ഷുബ്ധമാകാനിടയുള്ളതിനാല്‍ ഈ മാസം 16 വരെ മീന്‍ പിടിക്കാന്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്. കേരള തീരത്ത് മൂന്നര മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ക്കും കടലേറ്റത്തിനും സാധ്യതയുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com