

ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി പ്രത്യേക ബഞ്ച് ഉത്തരവിനെതിരെ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
നിർമാതാവ് സജിമോൻ പാറയിലാണ് ഹർജി സമർപ്പിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേലുള്ള കേസുകളിൽ മൊഴി കൊടുക്കാൻ താത്പര്യമില്ലാത്തവരെ നിർബന്ധിക്കേണ്ടതില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതിയും ഇന്നു പരിഗണിക്കുന്നുണ്ട്. 32 കേസുകളുകളിൽ പൊലീസ് അന്വേഷണം തുടരുകയാണെന്നു നേരത്തെ സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ കേസുകളിലെ അന്വേഷണ പുരോഗതി കോടതിയെ പ്രത്യേക അന്വേഷണ സംഘം അറിയിക്കും.
അതിജീവിതമാർ നേരിടുന്ന ഭീഷണിയുമായി ബന്ധപ്പെട്ട പരാതികളിൽ നോഡൽ ഓഫീസറെ നിയമിക്കുന്നതിലെ പുരോഗതിയും സർക്കാർ ഇന്ന് കോടതിയെ അറിയിക്കും. ജസ്റ്റിസുമാരായ എകെ ജയശങ്കരൻ നമ്പ്യാർ, സിഎസ് സുധ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates