ഹോസ്റ്റല്‍ ജയില്‍ അല്ല; പെണ്‍കുട്ടികള്‍ക്കു വിവേചനപരമായ നിയന്ത്രണം ഏര്‍പ്പെടുത്താനാവില്ല: ഹൈക്കോടതി

ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികള്‍ക്ക് വിവേചനപരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവില്ലെന്ന് ഹൈക്കോടതി
ഹൈക്കോടതി, ഫയല്‍ ചിത്രം
ഹൈക്കോടതി, ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി: ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികള്‍ക്ക് വിവേചനപരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവില്ലെന്ന് ഹൈക്കോടതി. ഭരണഘടനാപരമായ അവകാശങ്ങള്‍ പെണ്‍കുട്ടികള്‍ക്കുമുണ്ടെന്നു ചൂണ്ടിക്കാട്ടിയ കോടതി ഹോസ്റ്റലുകള്‍ ജയിലുകള്‍ അല്ലെന്ന് ഓര്‍മപ്പെടുത്തി. 

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികള്‍ക്കു സമയ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് എതിരായ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം. ഹര്‍ജിയില്‍ വാദം തുടരുകയാണ്.

ഹോസ്റ്റല്‍ ഹോട്ടല്‍ അല്ലെന്നും ഇവിടെ നൈറ്റ് ലൈഫ് അനുവദിക്കാനാവില്ലെന്നും ആരോഗ്യ സര്‍വകലാശാല കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. 25 വയസ് ആവുമ്പോഴാണ് പക്വത വരുന്നത്. അതുവരെ പൂര്‍ണമായ സ്വാതന്ത്ര്യം അനുവദിക്കുന്നതു ശരിയല്ല. കുട്ടികള്‍ ഉറങ്ങേണ്ട സമയത്ത് ഉറങ്ങണമെന്നും സര്‍വകലാശാല സത്യവാങ്മൂലത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളില്‍ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് എല്ലാ മെഡിക്കല്‍ കോളജുകളും പാലിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ആണ്‍പെണ്‍ഭേദമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് രാത്രി 9.30നുശേഷവും ഹോസ്റ്റലില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുന്നതാണ് ഉത്തരവ്. 

ഹര്‍ജി പരിഗണനയിലിരിക്കെ, മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ പ്രവേശനത്തില്‍ ലിംഗവിവേചനം ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. രാത്രി 9.30നു ശേഷം മൂവ്‌മെന്റ് രജിസ്റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ ഹോസ്റ്റലില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നതാണ് ഉത്തരവ്. രണ്ടാം വര്‍ഷം മുതലുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഇതു ബാധകം. ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ നേരത്തേ കയറണം.

രാത്രി 9.30നുശേഷം ആവശ്യമുണ്ടെങ്കില്‍ ഹോസ്റ്റലില്‍നിന്ന് പുറത്തിറങ്ങാനാകുമോയെന്ന ചോദ്യത്തിന് അടിയന്തര ആവശ്യമുണ്ടെങ്കില്‍ വാര്‍ഡന്റെ അനുമതിയോടെ പുറത്തുപോകാന്‍ അനുവദിക്കുന്നുണ്ടെന്ന് ആരോഗ്യ സര്‍വകലാശാല അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍കോളേജില്‍ പ്രധാന റീഡിങ് റൂം 11 വരെ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, രാത്രി ഒന്‍പതിന് അടയ്ക്കുന്ന പ്രധാന റീഡിങ് റൂമിന്റെ പ്രവര്‍ത്തനം ദീര്‍ഘിപ്പിക്കാന്‍ ജീവനക്കാരയടക്കം വേണ്ടിവരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com