

കൊച്ചി: സ്ത്രീയെ ദുർനടപ്പുകാരിയെന്ന് നേരിട്ട് വിളിക്കാത്തതിനാൽ അന്തസിനെ ഹനിക്കുന്നതെന്ന വകുപ്പ് ചുമത്താനാവില്ലെന്ന് ഹൈക്കോടതി. കൊച്ചിയിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാർ തമ്മിലുള്ള തർക്കത്തെ തുടർന്നുണ്ടായ കേസിലാണ് ജസ്റ്റിസ് എ ബദറുദീന്റെ വിധി. താൻ ദുർനടപ്പുകാരിയാണെന്ന് പ്രതികൾ പ്രചരിപ്പിച്ചു എന്നായിരുന്നു സ്ത്രീയുടെ പരാതി. എന്നാൽ നേരിട്ട് വിളിക്കാത്തതിനാൽ ഐപിസിയിലെ 509–ാം വകുപ്പ് കേസിൽ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കിയത്.
താൻ ദുർനടപ്പുകാരിയാണെന്ന് ഫ്ലാറ്റ് സമുച്ചയത്തിലുള്ള മറ്റുള്ളവരോടും സമീപത്തെ കടയുടമകളോടും പ്രതികളായ 3 പേർ പറഞ്ഞു നടക്കുന്നു എന്ന യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നു പേരെയും പ്രതികളാക്കി. ഇതിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അന്തസിനെ ഹനിക്കുന്നതെന്ന വകുപ്പ് ചുമത്താനാവില്ല എന്നാണ് ഇവർ ഹർജിയിൽ പറഞ്ഞത്.
വകുപ്പ് 509 അനുസരിച്ച് തങ്ങളുടെ അന്തസ് ഹനിക്കപ്പെടുന്ന പരാമർശം സ്വമേധയാ കേട്ടിരിക്കണം. എന്നാൽ ഇവിടെ പരാതിക്കാരി ഇത്തരമൊരു പരാമർശം നേരിട്ടു കേട്ടിട്ടില്ല. മൂന്നാമതൊരാളോട് പ്രതികൾ പറഞ്ഞതായ അറിവേയുള്ളൂ എന്നതു കൊണ്ട് ഈ വകുപ്പ് നിലനിൽക്കില്ല. മറ്റൊന്ന് സ്ത്രീയുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നതാണ്. ഇവിടെ പ്രതികൾ ഇത്തരമൊരു പരാമർശം നടത്തുന്നത് പരാതിക്കാരി നേരിട്ടു കേട്ടിട്ടില്ലാത്ത സാഹചര്യത്തിൽ അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് പറയാൻ സാധിക്കില്ല. അതുകൊണ്ട് മറ്റു വകുപ്പുകൾ നിലനിൽക്കുമെന്ന് പറയാമെങ്കിലും വകുപ്പ് 509 ഈ കേസിൽ നിലനിൽക്കില്ല. ഒരേ ഫ്ലാറ്റ് സമുച്ചയത്തിലെ റസിഡന്റ്സ് അസോസിയേഷനിൽ അംഗങ്ങളാണ് പരാതിക്കാരിയും പ്രതികളുമെന്നും അവർ തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിൽനിന്ന് ഉയർന്നതാണ് കേസ് എന്നും കോടതി അഭിപ്രായപ്പെട്ടു. തുടർന്ന് പ്രതികൾക്കെതിരെയുള്ള കേസ് കോടതി റദ്ദാക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates