

ആലപ്പുഴ: സഹോദരങ്ങളെ കാണാനായി സ്വന്തം വീട്ടിൽ പോയതിന് ഭാര്യയ്ക്ക് നേരെ കൊലവിളി നടത്തിയ ഭർത്താവ് അറസ്റ്റിൽ. ആലിശ്ശേരി വാർഡിൽ ചിറയിൽവീട്ടിൽ നസീർ (46) ആണ് അറസ്റ്റിലായത്. കഴുത്തിൽ കത്തിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മർദിക്കുകയുമായിരുന്നു. ഭാര്യയുടെ പരാതിയിൽ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. നസീറിന്റെ ഭാര്യ ഷക്കീല കൂലിപ്പണിക്കാരിയാണ്. വീട്ടിൽപ്പോയി സഹോദരങ്ങളെ കണ്ടതിനുശേഷമേ തിരിച്ചെത്തുകയുള്ളൂവെന്ന് ജോലിക്ക് പോകുന്നതിനു മുൻപ് ഷക്കീല മകനോട് പറഞ്ഞിരുന്നു. ഇത് നസീർ കേട്ടിരുന്നു. നിർമാണജോലിക്കുശേഷം മദ്യപിച്ചെത്തിയ നസീർ, വെട്ടുകത്തിയെടുത്ത് ഭാര്യയുടെ കഴുത്തിൽവെച്ച് ഭീഷണി മുഴക്കി. അസഭ്യം പറയുകയും വെട്ടുകത്തിയുടെ പിൻഭാഗംകൊണ്ട് മുഖത്തും മുതുകിലും മർദിക്കുകയും ചെയ്തു.
ജനറൽ ആശുപത്രിയിൽ ചികിത്സതേടിയ ഷക്കീല പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. സംഭവത്തിനുശേഷം നഗരത്തിന്റെ പലയിടങ്ങളിലായി ഒളിച്ചുനടക്കുകയായിരുന്നു നസീർ. സൗത്ത് പൊലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ കെ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി റിമാൻഡുചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates